കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച് അപ്പീല്‍ സമർപ്പിച്ചു. കേഡർ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട് എന്നാണ് സൂചന.
കേന്ദ്രത്തിന്റെ അപ്പീലിനെതിരെ തന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുത് എന്ന് കാട്ടി ഡി ശില്‍പ ഐപിഎസ് സുപ്രീംകോടതിയില്‍ തടസഹർജി സമർപ്പിച്ചു. അഭിഭാഷകൻ ഡോ. പി ജോർജ്ജ് ഗിരിയാണ് ശില്‍പക്കായി തടസഹർജി സമർപ്പിച്ചത്. കര്‍ണാടക സ്വദേശിനിയായ ഡി ശില്‍പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ജൂലായില്‍ ഉത്തരവിട്ടത്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനിടെയാണ് കേന്ദ്രം അപ്പീല്‍ സമർപ്പിച്ചത്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഡി ശില്‍പയുടെ വാദം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചായിരുന്നു ഹൈക്കോടതി നിർദ്ദേശം.

















