പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഖ്യ പൂജാരി ഉണ്ണി ദാമോദരൻറ സഹോദര പുത്രൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരിവിലെ മസാജ് പാർലർ ജീവനക്കാരി രത്ന, ബന്ധു മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, സഹായികളായ സജിത്ത്, ആലം എന്നിവരാണ് പിടിയിലയത്. പ്രവീണിനെ അറസ്റ്റ് ചെയ്യാൻ കർണാക പൊലീസ് ഉടൻ തൃശൂരിലെത്തും.
പൂജയുടെ മറവില്‍ വീഡിയോ കോള്‍വഴി നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിച്ചെന്നും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നുമായിരുന്നു രത്നയുടെ വ്യാജപരാതി. പരാതിയപമായി ബന്ധപ്പെട്ട് കോടികളുടെ പണമിടപാട് നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രത്നയാണ് മുഖ്യ പൂജാരിക്കും അരുണിനും എതിരെ പീഡന പരാതി നല്‍കിയത്. പിന്നാലെ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ കേസില്‍ നിന്നും ഒഴിവാക്കാൻ ബെലന്തൂർ പൊലീസ് രണ്ട് കോടി ആവശ്യപ്പെട്ടതോടെ മുഖ്യ പൂജാരിയുടെ കുടുംബം കർണ്ണാടക ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. ഇതോടെ അന്വേഷണം ബാനസവാടി എസിപിക്ക് കൈമാറി. പിന്നാലെ അരുണിന് ജാമ്യം ലഭിച്ചു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാർ തന്നെ കുടുങ്ങിയത്. വ്യാജപരാതി നല്‍കാൻ 20 ലക്ഷം രൂപയാണ് രത്നയ്‌ക്ക് വാഗ്ദാനം ചെയ്തത്. ശരത് മേനോന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ എത്തിയതായും കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.






