കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന പല ക്യാമ്പസുകളിലും ഇവർക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. സിഎംഎസ് കോളേജ്, ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, അരുവിത്തറ സെൻറ് ജോർജ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് എന്നീ പ്രമുഖ ക്യാമ്പസുകൾ കെഎസ്‌യു തൂത്തുവാരി.
ഇതിൽ തന്നെ കോട്ടയം സിഎംഎസ് കോളേജും, ബസേലിയസ് കോളേജും കൈവിട്ടുപോയത് കോട്ടയം നഗരത്തിൽ എസ്എഫ്ഐയെ നാമാവശേഷമാക്കി. കോട്ടയം ജില്ലയിലെ പ്രത്യേകിച്ച് കോട്ടയം നഗരത്തിലെ പ്രധാന ക്യാമ്പസുകളിൽ കെഎസ്‌യുവിന് വിജയം ഒരുക്കുവാൻ ചുക്കാൻ പിടിച്ച സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പുതുപ്പള്ളി സ്വദേശി അഡ്വക്കേറ്റ് ജിത്തു ജോസ് എബ്രഹാമിനോട് അതിനാൽ തന്നെ എസ്എഫ്ഐക്ക് മാത്രമല്ല സിപിഎമ്മിനും തീർത്താൽ തീരാത്ത പകയാണ്. സിഎംഎസ് കോളേജിൽ തെരെഞ്ഞെടുപ്പ് ദിനത്തിൽ എസ്എഫ്ഐ അഴിച്ചുവിട്ട അതിക്രമത്തിൽ പൊറുതിമുട്ടിയ വിദ്യാർത്ഥികൾ ജിത്തുവിന്റെ നേതൃത്വത്തിൽ തിരിച്ചടിച്ചതും അവർക്ക് വലിയ ആഘാതമായിരുന്നു. എസ്എഫ്ഐ താണ്ഡവമാടിയ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി എത്തിയതോടെ കുട്ടി സഖാക്കളെ സംരക്ഷിക്കാൻ എത്തിയ സിപിഎം ജില്ലാ സെക്രട്ടറിയും, ജെയ്ക് സി തോമസും ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വാലുമുറിഞ്ഞ് തിരികെ പോയതും വാർത്തയായിരുന്നു.
എന്നാൽ ഇതിന് തൊട്ടു പിന്നാലെ തന്നെ കെഎസ്‌യു നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സമീപനമാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മും ചേർന്ന് സ്വീകരിച്ചത്. ഇന്നലെ പള്ളിയിൽനിന്ന് നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്‌യു കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് മാഹിനെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾ സംഘം ചേർന്ന് ആക്രമിക്കുകയും തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയുമാണ്. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ന് രാത്രി ജിത്തുവിനെ ആക്രമിക്കുവാൻ അദ്ദേഹത്തിൻറെ പുതുപ്പള്ളിയിലെ വീടു വളഞ്ഞ് സിപിഎം ഗുണ്ടാസംഘം എത്തിയത്.
ജിത്തുവിന് നേരെ ആക്രമണം ഉണ്ടാകും എന്ന നേരത്തെ തന്നെ സംശയമുണ്ടായിരുന്നതിനാൽ പുതുപ്പള്ളിയിലെ യുവജന നേതാക്കൾ ജാഗ്രതയിൽ ആയിരുന്നു. അതുകൊണ്ടുതന്നെ സംഭവസ്ഥലത്തേക്ക് ചാണ്ടി ഉമ്മൻ എംഎൽഎ അടക്കം നിമിഷനേരങ്ങൾക്ക് അകം എത്തിയതോടെ ആക്രമിക്കാൻ എത്തിയവർ ചിതറി ഓടുകയായിരുന്നു. കണ്ണൂരിലെ സിപിഎം ഗുണ്ടായിസം പുതുപ്പള്ളിയിൽ ഇറക്കണ്ട എന്ന മുന്നറിയിപ്പ് സിപിഎം പ്രവർത്തകർക്കും എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർക്കുമായി പങ്കുവെച്ചുകൊണ്ട് എംഎൽഎ ചാണ്ടിയൺ ഉമ്മൻ തന്നെ ഫേസ്ബുക്കിൽ ലൈവ് ആയി എത്തുകയും ചെയ്തു. എംഎൽഎ ചാണ്ടി ഉമ്മൻ, കോട്ടയം ഡിസിസി ഉപാധ്യക്ഷൻ ചിന്റു കുര്യൻ, പുതുപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡൻറ് ജയ്സൺ പെരുവേലി എന്നിവരുടെ നേതൃത്വത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും ആണ് ജിത്തുവിന് സംരക്ഷണം ഒരുക്കുവാൻ എംഎൽഎക്കൊപ്പം സംഭവസ്ഥലത്തേക്ക് ഇരച്ചെത്തിയത്.
Posted by Adv. Chandy Oommen on Thursday, August 28, 2025

















