2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നയം പാര്‍ട്ടി തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ നയിക്കുക എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആകാവുന്നിടത്തോളം കാലം പാര്‍ട്ടിയെ സേവിക്കുക എന്നതാണ് തന്റെ മനോഭാവം എന്നും പാര്‍ട്ടിക്കായി പ്രചാരണം വരുമ്ബോള്‍ സ്വഭാവികമായും താനും ഉണ്ടാകും എന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ പോരാട്ടമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനാല്‍ തന്നെ പാര്‍ട്ടിക്കായി തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ദീര്‍ഘകാലം ഒരാള്‍ തന്നെ ഒരു സ്ഥാനത്തിരിക്കുന്ന നില സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് ആ ഘട്ടത്തില്‍ തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ‘അക്കാര്യം ആദ്യം ജനമാണ് തീരുമാനിക്കുക. പിന്നീട് പാര്‍ട്ടിയും തീരുമാനിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് എന്നും നല്ല രീതിയില്‍ തന്നെ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമെന്ന് കരുതുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടിനായി ചിലര്‍ തെറ്റായ കാര്യങ്ങള്‍ പല രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും എന്നാല്‍ ജനങ്ങള്‍ വസ്തുത തിരിച്ചറിയും എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യോജിപ്പ് തകര്‍ത്ത് ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയ ശക്തികളാണ്.

അവരോടൊപ്പം ചേര്‍ന്നു പോകുന്ന ചില മതനിരപേക്ഷ ചിന്താഗതിക്കാരുടെ നിലപാട് ആപത്താണ് എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ തിരിച്ചറിഞ്ഞ് അവരെ എതിര്‍ക്കാനും കഴിയണം. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് അപ്പുറത്ത് വര്‍ഗീയ ശക്തികളുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയാന്‍ കഴിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തേയും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപരമല്ലെന്നും കേരളത്തിന്റെ പൊതുകാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വീണ്ടും പഴയരീതിയിലേക്ക് മടങ്ങുകയാണോ എന്ന് സംശയമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 900 ത്തോളം സര്‍ക്കാര്‍ സേവനം ഓണ്‍ലൈനായി എന്നും എന്നാലും പഴയരീതി ചിലയിടങ്ങളില്‍ തങ്ങി നില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക