എൻഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സെപ്തംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്ത ഉപരാഷ്ട്രപതിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ,സി.പി. രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭരണകർത്താവായി കണക്കാക്കപ്പെടുന്ന സി.പി. രാധാകൃഷ്ണൻ തമിഴ്നാട്ടിലെ എല്ലാ വിഭാദഗം ജനങ്ങള്‍ക്കും അഭിമതനാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയെയുമാണ് എൻ.ഡി.എ ചുമതലപ്പെടുത്തിയിരുന്നത്. കോയമ്ബത്തൂർ സ്വദേശിയായ സി.പി. രാധാകൃഷ്ണൻ തമിഴ്നാട് ബി.ജെ.പിയുടെ മുൻ അദ്ധ്യക്ഷനാണ്. നേരത്തെ ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുതലയുള്ള പ്രഭാരിയായിരുന്നു. രണ്ട് തവണ ലോക്സാഭംഗമായി കോയമ്ബത്തൂരില്‍ നിന്ന് വിജയിച്ചു. ദേശീയ കയർ ബോർഡ് ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലായ് 21നാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ധൻകറിന്റെ രാജിയെന്ന് അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.രാജ്യസഭയിലും ലോക്സഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ഇന്ത്യാ മുന്നണി ആഗസ്റ്റ് 18ന് യോഗം ചേരുമെന്നാണ് വിവരം. അതേസമയം, എല്ലാ എൻ.ഡി.എ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി ആഗസ്റ്റ് 21 ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

















