തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിച്ച് ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ.പൊളിഞ്ഞു വീഴാറായ വീടിന് പകരം പുതിയ വീട് വച്ചു നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആതിര ഒരു കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. അതാണിപ്പോള്‍ ആതിര പാലിക്കുന്നത്.
കോട്ടയം തിരുവാർപ്പിലെ അംബേദ്കർ ഉന്നതിയില്‍ താമസിക്കുന്ന ഹരിദാസനും കുടുംബത്തിനുമാണ് ആതിര താങ്ങാകുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കൊപ്പമായിരുന്നു ഹരിദാസനും, ഭാര്യ ശാന്തമ്മയും കുട്ടികള്‍ക്കൊപ്പം താമസിച്ചിരുന്നത്. പല പാർട്ടിക്കാരോടും, സംഘടനകളോടും വീട് വയ്‌ക്കാനായി ശാന്തമ്മ സഹായം ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ കയറിക്കിടക്കാൻ ഒരു വീട് എന്ന ആഗ്രഹം മാത്രം സഫലമായില്ല.
തെരഞ്ഞെടുപ്പ് സമയത്ത് എൻ ഡി എയ്‌ക്കായി വോട്ട് തേടിയെത്തിയ ആതിരയോട് ആദ്യം ഹരിദാസനും, ശാന്തമ്മയും പറഞ്ഞത് ‘ മോളെ ഒന്നും തോന്നരുത് ഞങ്ങളൊക്കെ കോണ്‍ഗ്രസുകാരാണ്, വോട്ടുചെയ്യത്തില്ല ‘ എന്ന് തന്നെയായിരുന്നു. എന്നാല്‍ ആ വീടിന്റെ അവസ്ഥയില്‍ സങ്കടം തോന്നിയ ആതിര കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഈ ഷെഡ് ഇടിഞ്ഞുവീണ് താനോ ഭർത്താവോ മരണപ്പെട്ടാല്‍ മതിയാരുന്നു, അങ്ങിനെയെങ്കില്‍ സർക്കാർ വീട് വെച്ച് തന്നേനെ, തങ്ങള്‍ക്ക് രണ്ട് ചെറിയ കുട്ടികളാണ് അവരെങ്കിലും നല്ലൊരു വീട്ടില്‍ കിടക്കുമല്ലോ എന്നാണ് ശാന്തമ്മ പറഞ്ഞത്.
ഇത് കേട്ട് മടങ്ങിയ ആതിരയുടെ മനസില്‍ നിന്നും ഈ കുടുംബത്തിന്റെ വിഷമം മാഞ്ഞിരുന്നില്ല. ഇലക്ഷനില്‍ ആതിര പരാജയപ്പെട്ടു, സാധാരണ ഗതിയില്‍ സ്ഥാനാർത്ഥിയുടെ വാഗ്ദാനവും അവിടെ അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഇലക്ഷൻ കഴിഞ്ഞയുടനെ ഒരു വീട് വെയ്‌ക്കാനുളള പ്ലാൻ തയ്യാറാക്കാൻ ആതിര അവിടെത്തിയിരുന്നു. ശേഷം ഫണ്ട്, കോണ്‍ട്രാക്ടർ എന്നിവരെയൊക്കെ കണ്ടെത്താനുളള ശ്രമം ആയിരുന്നു. താമസിയാതെ ഫണ്ടും, കോണ്‍ട്രാക്ടറേയും ലഭിച്ചതോടെ വീടുപണിക്കുളള തയ്യാറെടുപ്പ് ആരംഭിച്ചു. അങ്ങനെ കഴിഞ്ഞ ദിവസം വീടിന്റെ കല്ലിടല്‍ ചടങ്ങും നടന്നു.
മൂന്ന് മാസത്തിനുളളില്‍ പണിതീർത്ത് താക്കോല്‍ കൈമാറാനാണ് തീരുമാനം. കാലാവസ്ഥ പ്രതികൂലം ആയില്ലേല്‍ കൃത്യ സമയത്ത് പണി കഴിയുമെന്നും ആതിര പറയുന്നു. ജയിച്ചു കഴിഞ്ഞാല്‍ പോലും വാക്ക് പാലിക്കാത്ത സ്ഥാനാർത്ഥികള്‍ക്കിടയിലാണ് ആതിര പോലെയുള്ളവർ വ്യത്യസ്തരാകുന്നത്.

















