പറവൂരിലെത്തി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ച് കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍ പ്രഖ്യാപിച്ചു. നല്ല ഭൂരിപക്ഷത്തില്‍ തന്നെ അധികാരത്തില്‍ കൊണ്ടുവരും. അതിന് സാധിച്ചില്ലെങ്കില്‍ ഈ പണി മതിയാക്കും. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന്‍ വ്യക്തമാക്കി.
നൂറിലധികം സീറ്റില്‍ വിജയിച്ച് മുന്നണി അധികാരത്തില്‍ എത്തിയാലും വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കരുത്. അദ്ദേഹം ആജീവനാന്തം ആ സ്ഥാനത്ത് തുടരണം.വെള്ളാപ്പള്ളിക്കെതിരെ ഇതുവരെ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളാണ്. പക്ഷെ നാട്ടില്‍ ആരെങ്കിലും വിദ്വേഷത്തിന്റെ ക്യാംപയിന്‍ നടത്താൻ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കും. സിപിഎമ്മിനെ പോലുള്ള പ്രസ്താവനയൊന്നും ഇറക്കില്ല. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകളെ എതിര്‍ക്കുമെന്നത് ടീം യുഡിഎഫിന്റെ തീരുമാനമാണെന്നും സതീശന്‍ വ്യക്തമാക്കി.
ആര്‍ക്കു വേണ്ടിയാണ് വെള്ളാപ്പള്ളി് പറയുന്നതെന്ന് അറിയില്ല. ആ ഭാഷയില്‍ മറുപടി പറയാനില്ല. ഇരിക്കുന്ന കസേരയെ കുറിച്ച് നല്ല ബോധമുണ്ട്. ആ കസേരയില്‍ ഇരുന്ന് വെള്ളപ്പള്ളി ഉപയോഗിച്ചതു പോലുളള വാക്കുകള്‍ പറയാന്‍ പാടില്ലെന്ന ഔചിത്യമുണ്ടെന്നും സതീശന്‍ പറഞ്ഞു. കേരളം കണ്ടതില്‍ പരമപന്നനും തറയുമാണ് സതീശന്‍ എന്നായിരുന്നു വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം.മാന്യതയും മര്യാദയുമില്ലാത്ത നേതാവാണ് സതീശന്‍. ഇത്രയധികം അധഃപതിച്ച രാഷ്ട്രീയനേതാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
പിന്നാലെയാണ് യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമോ എന്ന വെല്ലുവിളി വെള്ളാപ്പള്ളി നടത്തിയത്. ഒപ്പം സതീശന്റെ നേതൃത്വത്തില്‍ അധികാരം നേടിയാന്‍ താന്‍ സ്ഥാനം ഒഴിയുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്.

















