ഇന്ത്യൻ മാങ്ങകളുടെ വൈവിധ്യവും മധുരമൂറും രുചിയും ചിലയിനങ്ങളിലെ കമർപ്പുംപോലെയാണു ഡോ. ശശി തരൂർ എന്നായിരുന്നു തരൂരിന്‍റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെ ഒരു എംപിയുടെ കമന്‍റ്. തരൂരിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വർഷംതോറും നടത്തിവരുന്ന ‘മാംഗോ ആൻഡ് ചാട്ട് പാർട്ടി’ക്കായി എത്തിയപ്പോഴായിരുന്നു രസകരവും എന്നാല്‍ രാഷ്‌ട്രീയ അർഥങ്ങളുമുള്ള ഈ തമാശ. തരൂരിന്‍റെ മാങ്ങാപ്പഴം നയതന്ത്രത്തിന് (മാംഗോ ഡിപ്ലോമസി) കോണ്‍ഗ്രസിന്‍റെയും സഖ്യകക്ഷികളുടെയും ബിജെപിയുടെയും എംപിമാരെത്തിയതും കൗതുകമായി.

‘ഓപ്പറേഷൻ സിന്ദൂറി’നെത്തുടർന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദേശ ദൗത്യസംഘത്തെ നയിച്ചതും മോദി പ്രശംസകളും കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിനു നീരസവും വിയോജിപ്പുകളും തുടരുന്നതിനിടെയാണ് ഈ വർഷം തരൂർ മാമ്ബഴ പാർട്ടി സംഘടിപ്പിച്ചത്.കോണ്‍ഗ്രസ് എംപിമാരായ ബെന്നി ബെഹനാൻ, കാർത്തി ചിദംബരം, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, സഖ്യകക്ഷി എംപിമാരായ ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂല്‍ കോണ്‍ഗ്രസിലെ മഹുവ മൊയ്ത്ര, ശിവസേനയിലെ പ്രിയങ്ക ചതുർവേദി, മിലിന്ദ് ദേവ്റ, ഡിഎംകെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യൻ എന്നിവരും ബിജെപി നേതാവും എംപിയുമായ സുദാൻഷു ത്രിവേദി, സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയവരും തരൂരിന്‍റെ വീട്ടിലെ മാംഗോ പാർട്ടിക്കെത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, മുതിർന്ന പത്രപ്രവർത്തകർ തുടങ്ങിയവരും മാംഗോ ആൻഡ് ചാർട്ട് പാർട്ടിയില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, കോണ്‍ഗ്രസിലെ മുതിർന്ന പല നേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. തുടർച്ചയായ പാർലമെന്‍റ് സ്തംഭനം അടക്കമുള്ള കാരണങ്ങളാല്‍ മുതിർന്ന പല നേതാക്കളും ഇന്നലെ ഡല്‍ഹിയിലുണ്ടായിരുന്നില്ല എന്നതിനാലാണ് എല്ലാവർഷവും മാങ്ങാപ്പഴം കഴിക്കാനെത്തിയിരുന്ന പലർക്കും എത്താൻ കഴിയാതിരുന്നതെന്ന് ഒരു നേതാവ് വിശദീകരിച്ചു.കോണ്‍ഗ്രസ് എംപിമാരും തരൂരും തമ്മില്‍ ചർച്ച നടത്തിയതും ശ്രദ്ധേയമായി. പാർട്ടി വിടാൻ ഉദ്ദേശ്യമില്ലെന്ന തരൂരിന്‍റെ നിലപാടുകള്‍ വിശ്വസനീയമായി തോന്നിയെന്നു ചർച്ചയ്ക്കുശേഷം ഒരു എംപി പറഞ്ഞു. തരൂരിനെ ബഹിഷ്കരിക്കുമെന്ന തരത്തില്‍ കേരളത്തിലെ ചില നേതാക്കള്‍ പ്രസ്താവന നടത്തുന്നതിനിടെയാണ് കേരളത്തില്‍നിന്നുള്ള എംപിമാർ തരൂരിന്‍റെ വസതിയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക