കോണ്‍ഗ്രസുമായി പരിഭവം തുടർന്ന് കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും നാളെ നടക്കാനിരുന്ന രാഹുല്‍ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.
ദുബായില്‍ നിന്ന് ഇന്ന് ദില്ലിയില്‍ തിരിച്ചെത്തുന്ന തരൂരിൻ്റെ പരിപാടികളിലുള്ളത് നാളെ പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്. അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തില്‍ രാഹുല്‍ അവഗണിച്ചതില്‍ തരൂര്‍ കടുത്ത അതൃപ്തിയില്‍ തുടരുകയാണ് തരൂർ. എന്നാല്‍ തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്. എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
പക്ഷേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി. രാഹുല്‍ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുല്‍ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാല്‍ അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്. അതേസമയം, സിപിഎമ്മില്‍ ചേരുകയെന്ന അബദ്ധം തരൂര്‍ കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തരൂരിനെപ്പോലെയൊരാള്‍ക്ക് എന്ത് സ്ഥാനം സിപിഎമ്മിന് കൊടുക്കാനാകുമെന്നാണ് അവരുടെ ചോദ്യം.

















