നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്. പൊലീനെയും നിയമ സംവിധാനത്തെയും നോക്കു കുത്തിയാക്കി കൊണ്ടാണ് ഇവരുടെ പ്രകടനം.
സിപിഎം നേതാവ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ റെക്കോർഡിങ്ങും പുറത്ത് വന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബാണ് കുടുബം തകര ഷെഡ് കൊണ്ട് നിർമിച്ച വീട്ടില്‍ താമസത്തിന് എത്തിയത്. ഏഴ്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. റജൂബുടെ ഭർത്താവ് ടാക്സി ഡ്രൈവറാണ്. റജൂബയുടെ ഭർത്താവിന്റെ അമ്മയും ഇവരോടൊപ്പമുണ്ട്. കുട്ടികളെയും കൊണ്ട് ആശുപത്രിയില്‍ പോയിരുന്ന സമയത്താണ് നൗഷാദ് വീട് പൂട്ടി പാർട്ടി കൊടി കുത്തിയത്. വീട്ടില്‍ കയറാൻ ശ്രമിച്ച ഇവരെ നൗഷാദും സംഘവും ശാരീരികമായി ആക്രമിച്ചു. ഭർത്താവ് മടങ്ങി എത്തുന്നത് വരെ താമസിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ട് പോലും സമ്മതിച്ചില്ല.
കനത്ത മഴയില്‍ ഏഴ് മണിക്കൂറോളമാണ് ഇവരെ പുറത്ത് നിർത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണം എടുക്കാൻ പോലും അനുവദിച്ചില്ല. ഒടുവില്‍ പൊലീസ് എത്തിയാണ് വീട് തുറന്ന് നല്‍കിയത്.ഷാഹുല്‍ ഹമീദ് എന്ന വ്യക്തിയില്‍ നിന്നാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്. ഷാഹുല്‍ ഹമീദ് പണം നല്‍കാനുണ്ടെന്നും ആ പണം തിരികെ ലഭിക്കാതെ വീട്ടില്‍ താമസിക്കാൻ അനുവദിക്കില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം. കൂടാതെ ഇഎംഎസ് ഭവന പദ്ധതി പ്രകാരമുള്ള വീടാണ് അതില്‍ മറ്റാരെയും താമസിക്കാൻ അനുവദിക്കില്ലെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ അത്തരം ഒരു നിയമ പ്രശ്നമുണ്ടങ്കിലും പൊലീസിനെ സമീപിക്കാതെ നിയമം കയ്യില്‍ എടുക്കാൻ ലോക്കല്‍ കമ്മിറ്റിക്ക് എന്ത് അധികാരം എന്ന ചോദ്യമാണ് ഉയരുന്നത്.

















