കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹ സത്ക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പൊലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ എന്ന് പൊലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ 29 നായിരുന്നു കാരയ്ക്കാമണ്ഡപത്തിന് സമീപമുള്ള വിവാഹ സത്ക്കാര വേദിയിലെത്തി ഇവർ രണ്ട് കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച് കടന്നത്. പരാതി കിട്ടിയതോടെ പാദസ്വരം നഷ്ടപ്പെട്ട കേസില്‍ അന്വേഷണം തുടങ്ങിയ നേമം പൊലീസ്, വിവാഹ സത്ക്കാര വേദിയിലെയടക്കം സി സി ടി വി പരിശോധിച്ചപ്പോള്‍ ഇവർ മോഷണം നടത്തുന്ന ദൃശ്യങ്ങൾ ലഭ്യമായി. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇവർ ഒരു ഭാഗത്ത് പതുങ്ങി നില്‍ക്കുന്നതും പിന്നീട് മോഷണം നടത്തി മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
പിന്നാലെ മറ്റ് ദൃശ്യങ്ങളും ഇവർ സഞ്ചരിച്ച കെ എസ് ആർ ടി സി ബസുമടക്കം പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു പാദസ്വരവും ഇവർ മോഷ്ടിച്ചതായി സമ്മതിച്ചു. മോഷണ ശേഷം നഗരത്തിലെ ജ്വല്ലറിയില്‍ വില്പന നടത്തിയ മോഷണ ഉരുപ്പടികള്‍ പ്രതിയുമായി ചെന്ന് പൊലീസ് കണ്ടെടുത്തു. മുക്കാല്‍ പവന്‍റെയും അര പവന്‍റെയും പാദസരങ്ങളും ആണ് ഇവർ കവർന്നത്.
ഇവരുടെ പേരില്‍ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. നേമം ഇൻസ്പെക്ടർ ഓഫ് പൊലീസ് രഗീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ രജീഷ് ഉള്‍പ്പടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















