തടിവെട്ടിയിടും. അത് ചുമന്ന് വണ്ടിയില്‍ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ ശരിക്കും സൂപ്പർ.അച്ഛൻ ഹീറോനെടുങ്കണ്ടം മൈനർ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്റെ അച്ഛൻ മുത്തുപ്പെരുമാള്‍ പിക്കപ്പ് ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ഡ്രൈവിങ് ഹരമായത്.
മൂത്ത സഹോദരൻ ശരണും ലോറി ഡ്രൈവറായതോടെ അത് പഠിക്കണമെന്ന് ഉറപ്പിച്ചു. ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂർത്തിയാക്കി പതിനെട്ടാം വയസ്സില്‍ ലൈസൻസ് നേടി. വൈകാതെ ശരണ്യ വിവാഹിതയായി. ഡ്രൈവറായ ഭർത്താവ് സൂര്യയും പിന്തുണ നല്‍കി. ബിരുദപഠനം തുടർന്നു. ജീവിതത്തിന് നിറം പകർന്ന് രണ്ട് മക്കളുമെത്തി.
ഇതിനിടെ അച്ഛൻ മുത്തുപ്പെരുമാള്‍ തടി വാങ്ങി മുറിച്ച് വില്‍പന നടത്താൻ തുടങ്ങി. തടി മുറിക്കാനും ലോഡിങ്ങിനും അച്ഛനെ സഹായിക്കാനായി പഴയൊരു ഷർട്ടിട്ട് തലയില്‍ കെട്ടുംകെട്ടി ശരണ്യ ഇറങ്ങി. പഠനത്തിന്റെ ഇടവേളകളിലായിരുന്നു ജോലി. ജോലിയിടത്തിലും കൂലിയിലും വിവേചനങ്ങളില്ലെന്ന് ശരണ്യ പറയുന്നു.

















