വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വർഷം പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന കർശന നിർദേശം പമ്ബുടമകള്‍ക്ക് സർക്കാർ നല്‍കിയിട്ടുമുണ്ട്.
ഈ നീക്കത്തിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകള്‍ നിർബന്ധിതരാകുമെന്ന വിലയിരുത്തല്‍ നേരത്തേ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഒരു ഡല്‍ഹി സ്വദേശി തന്റെ എട്ട് വർഷം പഴക്കമുള്ള റേഞ്ച് റോവർ ചെറിയ വിലയ്ക്കാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. വാഹനത്തിന്റെ ഉടമയായ റിതേഷ് ഗന്ധോത്ര എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 74,000 കിലോമീറ്റർ മാത്രമാണ് കാർ ഓടിയിട്ടുള്ളതെന്ന് ഓഡോമീറ്ററില്‍ വ്യക്തമാകുമെന്നും കോവിഡ്-19 മഹാമാരിയുടെ സമയത്ത് രണ്ട് വർഷം പാർക്കിങ് സ്ഥലത്ത് വാഹനം കിടന്നുവെന്നും അദ്ദേഹം പറയുന്നു.
വാഹനം താൻ ശ്രദ്ധയോടെ പരിപാലിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇങ്ങനെ എഴുതി- ‘എന്റെ കാറിന് എട്ട് വർഷം പഴക്കമുണ്ട്. ഈ ഡീസല്‍ വാഹനത്തെ സൂക്ഷ്മമായി പരിപാലിച്ചു. ഓഡോ മീറ്ററില്‍ 74,000 കിലോമീറ്റർ മാത്രമാണുള്ളത്. കോവിഡ് സമയത്ത് വാഹനം രണ്ട് വർഷം നിർത്തിയിട്ടിരിക്കുകയായിരുന്നു. രണ്ട് ലക്ഷം കിലോമീറ്ററിലധികം ഓടാനുള്ള ശേഷി ഇതിനുണ്ട്’.ഡല്‍ഹി-എൻസിആറിന് (നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) പുറത്ത് താമസിക്കുന്നവർക്ക് വളരെ കുറഞ്ഞ വിലയ്ക്ക് തന്റെ കാർ വില്‍ക്കാൻ നിർബന്ധിതനാകുകയാണെന്നും ഗന്ധോത്ര പറഞ്ഞു. പെട്ടെന്ന് ഒരു പുതിയ കാർ വാങ്ങുന്നത് ഒരാളുടെ സാമ്ബത്തിക സ്ഥിതി തകർക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍, ഡല്‍ഹി നിവാസിയായ വരുണ്‍ വിജയിക്ക് 2015-ല്‍ വാങ്ങിയ തന്റെ മെഴ്സിഡീസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു. 2015-ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഈ ആഡംബര എസ്യുവി 2.5 ലക്ഷം രൂപയ്ക്കാണ് വിറ്റത്. 1.35 ലക്ഷം കിലോമീറ്റർ മാത്രമായിരുന്നു വാഹനം ഓടിയത്.കഴിഞ്ഞ 10 വർഷമായി ആ കാർ തന്റെ കുടുംബ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഓരോ വാരാന്ത്യവും ഞങ്ങള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ വാഹനം ഓടിക്കാറുണ്ടായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല.
ഭാവിയില്‍ സമാനമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ 62 ലക്ഷം രൂപയ്ക്ക് ഒരു ഇലക്‌ട്രിക് വാഹനം വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാനിപ്പോള്‍ ഒരു ഇവി വാങ്ങിയിട്ടുണ്ട്. ഇതിന് 62 ലക്ഷം രൂപയായി. പുതിയ സർക്കാർ നിയമങ്ങളൊന്നും വീണ്ടും അവതരിപ്പിച്ചില്ലെങ്കില്‍ ഇത് 20 വർഷത്തേക്ക് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.

















