നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്) അടയാളങ്ങളുമുണ്ടെന്നും പ്രോസിക്യൂഷന്‍ അത് വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ലോ കോളേജ് പരിസരത്ത് 24കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പേരില്‍ പ്രധാന പ്രതി തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവായ മോണോജിത്തായിരുന്നു.
ജൂലൈ എട്ട് വരെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രധാന പ്രതിയുടെ ശരീരത്തില്‍ പോറലുകളുടെ പാടുകള്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. മോണോജിത് മിശ്രയുടെ ശരീരത്തില്‍ ലവ് ബൈറ്റ്‌സ് കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അഭിഭാഷകന്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ് ഉണ്ടായിട്ടില്ലെന്ന് വാദിക്കാനാണ് അഭിഭാഷകന്‍ ഞെട്ടിക്കുന്ന വിചിത്ര പരാമര്‍ശം നടത്തിയത്.
ബലാത്സംഗം നടന്നെങ്കില്‍ പ്രതിയുടെ ശരീരത്തില്‍ ലവ് ബൈറ്റ്‌സ് കാണില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ രാജു ഗാംഗുലി പറഞ്ഞു. മോണോജിത്തിന്റെ ശരീരത്തില്‍ പോറലുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പോറലുകള്‍ മറ്റൊരു തരത്തില്‍ വ്യാഖാനിക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ശ്രമം. പെണ്‍കുട്ടിയുടെ വാദത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നും, തന്റെ കക്ഷിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായും രാജു ഗാംഗുലി ആരോപിച്ചു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കോള്‍ റെക്കോർഡുകള്‍ പരിശോധിച്ചിട്ടുണ്ടോയെന്നും ഇയാള്‍ ചോദിച്ചു.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടോ എന്ന് ഞങ്ങള്‍ പ്രോസിക്യൂഷനോട് ചോദിച്ചു. അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടോയെന്നും, ഫോണിലെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ടോയെന്നും പ്രതിഭാഗം ചോദിച്ചു.
കേസിലെ പലതും ഇക്കാര്യങ്ങളെ ആശ്രയിച്ചാണ്. പൊലീസില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി താമസിച്ചെന്നും അഭിഭാഷകന്‍ ആരോപിച്ചു. കോളേജില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ പെണ്‍കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും അയാള്‍ ചോദിച്ചു.














