നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവറിനെ മുന്നണിയില്‍ എടുക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അൻവറിൻ്റെ സഹായമില്ലാതെയാണ് നിലമ്ബൂരില്‍ ജയിച്ചതെന്ന് റോജി എം ജോണ്‍ തിരിച്ചടിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ ഭൂരിപക്ഷം നേതാക്കളും അൻവറിനായി വാതില്‍ തുറക്കേണ്ടെന്ന നിലപാടെടുത്തതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ഇക്കാര്യത്തിലെ നിലപാടിന് പാർട്ടിയില്‍ കൂടുതല്‍ പിന്തുണ നേടാനായി.
നിലമ്ബൂർ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തർക്കം വിശദമായ ചർച്ചയിലേക്ക് പോയില്ല. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തത് കെസി വേണുഗോപാലാണെന്ന് യോഗത്തില്‍ ജോണ്‍സണ്‍ എബ്രഹാം പ്രതികരിച്ചു. വിജയത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പോകണമെന്ന് പൊതു അഭിപ്രായം ഉയർന്നതോടെ ഈ ചർച്ച അവിടെ അവസാനിച്ചു.
പിന്നീട് പാർട്ടിയില്‍ പുനസംഘടന ഉടൻ വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു. പിജെ കുര്യൻ, ജോസഫ് വാഴക്കൻ, ടിഎൻ പ്രതാപൻ, കെസി ജോസഫ് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്നായിരുന്നു യോഗത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാർട്ടിയില്‍ നിരന്തരം പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ശശി തരൂരിന്റെ പേര് പറയാതെ ഷാനിമോള്‍ ഉസ്‌മാനും ആവശ്യപ്പെട്ടു.

















