പാലാ നഗരസഭയിൽ സ്ഥലം പോലും കണ്ടെത്താത്ത 24 ആം വാർഡിലെ അംഗൻവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി എന്ന വ്യാജ അവകാശവാദവുമായി മുൻ ചെയർപേഴ്സനും കൗൺസിലറുമായ ലീന സണ്ണി രംഗത്തെത്തിയത് വിവാദമായിരുന്നു. മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വാർഡിൽ നിലവിൽ അംഗൻവാടി പ്രവർത്തിക്കാത്ത സാഹചര്യം പോലും മറച്ചുവെച്ചുകൊണ്ട് ഇത്തരത്തിൽ ഇവർ മേനി നടിച്ചത്. സംഭവം വിവാദമായതോടെ പത്രക്കാരുടെ തെറ്റാണ് എന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമങ്ങൾ ആണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സ്ഥലം പോലും കണ്ടെത്താൻ കഴിവില്ലാത്ത ഭരണകക്ഷിയുടെ വനിതാ കൗൺസിലർക്ക് ഇത്തരത്തിൽ വാരിക്കോരി ഫണ്ട് അനുവദിച്ച നഗരസഭ പക്ഷേ 11 കുട്ടികൾ പഠിക്കുന്ന കണ്ണാടിയുമ്പ് പതിനാറാം വാർഡിലെ അംഗൻവാടിയോട് സ്വീകരിക്കുന്നത് ചിറ്റമ്മ നയമാണ്. ഒരുപാട് പരാധീനതകളുടെ നടുവിലാണ് ഈ വാർഡിലെ അംഗൻവാടി നിലവിൽ പ്രവർത്തിക്കുന്നത്. പ്രതിപക്ഷനിരയിലെ വാർഡ് കൗൺസിലറായ ആനി ബിജോയ് ഇടപെട്ട് അംഗൻവാടിക്ക് സ്വന്തമായി പുതിയ കെട്ടിടം നിർമ്മിക്കുവാൻ 3 സെൻറ് സ്ഥലം കണ്ടെത്തിയിട്ട് വർഷങ്ങളായി. എന്നാൽ സൗജന്യമായി സ്ഥലം ലഭ്യമാക്കിയിട്ട് പോലും പ്രതിപക്ഷ കൗൺസിലറുടെ വാർഡിൽ അംഗൻവാടി നിർമ്മിക്കാൻ ഒരു ചില്ലി കാശ് പോലും അനുവദിക്കില്ല എന്ന ധാർഷ്ട്യമാണ് നഗരസഭ ഭരിക്കുന്ന കേരള കോൺഗ്രസ് നേതൃത്വം വെച്ചുപുലർത്തുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി തന്റെ വാർഡിലേക്ക് അംഗൻവാടി നിർമ്മാണത്തിന് പണ്ട് അനുവദിക്കണമെന്ന് ആനി ബിജോയിയുടെ ആവശ്യം ഭരണകക്ഷി അംഗങ്ങൾ തള്ളിക്കളയുകയാണ്. പ്രതിപക്ഷ കൗൺസിലറെ വിജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ ജനകീയ സമരം നയിക്കാനുള്ള ആലോചനയിലാണ് വനിതാ കൗൺസിലർ. കൊച്ചുകുട്ടികളുടെ പഠന കാര്യത്തിൽ രാഷ്ട്രീയം കലർത്താതെ സമവായത്തിന്റെ എല്ലാ മാർഗ്ഗങ്ങളും തേടിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുവാൻ കോൺഗ്രസ് കൗൺസിലർ തീരുമാനമെടുത്തത്. ആനിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി യുഡിഎഫ് ഒപ്പമുണ്ട്.

















