നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിവിധ മാധ്യമസ്ഥാപനങ്ങളും ഓണ്‍ലൈനുകളും നടത്തിയ പ്രീപോള്‍ സര്‍വ്വേകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ വിജയം പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നും, 35-38 ശതമാനം വോട്ടുമാത്രമേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയുള്ളുവെന്നുമാണ് പ്രീ പോള്‍ സര്‍വ്വേകള്‍ ഭുരിഭാഗവും വ്യക്തമാക്കുന്നത്.
ദേശീയ ഏജൻസിയായ ലോക്പോൾ നടത്തിയ പ്രീപോൾ സർവേയിൽ 11% വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പ്രവചിക്കുന്നത്. ഷൗക്കത്ത് ആകെ ചെയ്യുന്ന വോട്ടുകളുടെ 48% നേടുമ്പോൾ എം സ്വരാജ് കേവലം 37 ശതമാനം വോട്ടുകൾ മാത്രമായിരിക്കും സ്വരൂപിക്കുക എന്ന് അവർ വ്യക്തമാക്കുന്നു. പ്രമുഖ ഓൺലൈൻ വാർത്താമാധ്യമമായ മറുനാടൻ മലയാളിയുടെ സർവ്വേ ഫലം അനുസരിച്ച് 7% ലീഡാണ് യുഡിഎഫിനുള്ളത്. യുഡിഎഫ് 42% വോട്ടുകൾ നേടുമ്പോൾ എൽഡിഎഫ് 35% ത്തിലേക്ക് ഒതുങ്ങുമെന്ന് അവർ വിലയിരുത്തുന്നു. രണ്ട് സർവ്വേയും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് പ്രഖ്യാപിക്കുന്നുണ്ട്
പിവി അന്‍വര്‍ 15000-20000 വോട്ടുപിടിക്കുമെന്നാണ് ചില സര്‍വ്വേകളില്‍ കാണുന്നത്. എന്നാല്‍ ഇടതമുന്നി കേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണ്. കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും എം സ്വരാജ് വിജയിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈ പിന്നീട് പതിയെ നഷ്ടപ്പെട്ടുവെന്നും സിപിഎം നേതാക്കള്‍ പറയുന്നുണ്ട്. ഇടതമുന്നണിക്ക് പ്രത്യേകിച്ച് സിപിഎമ്മിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല നിലമ്ബൂര്‍ എന്നത് കൊണ്ട് വിജയസാധ്യത തൂലോം കുറവാണെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു.
മുസ്‌ലിം ലീഗ് നേതൃത്വം യുഡിഎഫിന് വേണ്ടി അരയും തലയും മുറുക്കിയിറങ്ങിയതാണ് അവര്‍ക്ക് മുതല്‍ക്കൂട്ടായത്. നിലമ്ബൂരില്‍ ലീഗ് വലിയ ശക്തിയാണ്. മണ്ഡലത്തിൽ കോണ്‍ഗ്രസിനെക്കാളും സിപിഎമ്മിനെക്കാളും വോട്ടുള്ള പാര്‍ട്ടിയുമാണവർ. അതുകൊണ്ട് ലീഗ് സര്‍വ്വശക്തിയുമെടുത്തിറങ്ങിയാല്‍ യുഡിഎഫ് ജയിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. നിലമ്ബൂരിര്‍ തോറ്റാല്‍ സിപിഎം തങ്ങളെയാണ് ആദ്യം വിഴുങ്ങുക എന്നറിയാവുന്ന ലീഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പൂര്‍വ്വാധികം ശക്തിയോടെ ഇറങ്ങിയതും കോണ്‍ഗ്രസിന് ഗുണകരമായി എന്നാണ് വിവക്ഷിക്കപ്പെടുന്നത്.

















