അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീ യുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികള്‍ പിടിയിലായി. ഇവരുടെ യാത്രാബാഗില്‍ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂർ വഴി വന്ന സ്കൂട്ട് എയർലൈൻസിലാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പിടിയിലായവരുടെ പേരുവിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ബംഗളൂരുവില്‍ വിദ്യാർഥികളായ ഇവരിലൊരാള്‍ പെണ്‍കുട്ടിയാണ്. ടൂർപോയി തിരിച്ചുവരുമ്ബോഴായിരുന്നു ലഹരികടത്ത്.
യാത്രക്കാരെ കാമറകളിലൂടെ നിരീക്ഷിക്കുന്നതിനിടെ സംശയം തോന്നി തടഞ്ഞുവെക്കുകയും പിന്നീട് ബാഗ് പരിശോധിക്കുകയുമായിരുന്നു. ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ആദ്യമായാണ് പിടികൂടുന്നത്. ഇവർ സ്ഥിരമായി വിദേശത്തുനിന്ന് കഞ്ചാവ് കടത്തുന്നവരാണെന്ന സംശയത്തില്‍ ഇരുവരും മുമ്ബ് നടത്തിയ വിദേശ യാത്രാവിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

















