ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക്(Jyoti Malhotra) പാകിസ്ഥാനിലെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഏജന്റുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐഎസ്‌ഐ അംഗങ്ങളായ നാല് പേരുമായി നിരന്തരം സംസാരിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. പാക് ചാരന്‍മാരാണെന്ന് അറിഞ്ഞിട്ടും അവരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സന്ദര്‍ശനത്തിനിടെ അവര്‍ കണ്ടുമുട്ടിയ ഡാനിഷ്, അഹ്‌സാന്‍, ഷാഹിദ് എന്നിവരുമായും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം.

ഇവര്‍ ബന്ധപ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സി(ഐഎസ്‌ഐ)യില്‍ എന്ത് പദവികളാണുള്ളതെന്നും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് ഇവരുടെ ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഫോണ്‍ മെസേജുകളും വാട്‌സ് ആപ്പ് മെസേജുകളും ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇതെല്ലാം വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഈ ഡാറ്റ ഇപ്പോള്‍ പരിശോധിച്ചു വരികയാണ്. കണ്ടെടുത്ത മെസേജുകളും ചാറ്റുകളും ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെയുള്ള കൂടുതല്‍ തെളിവുകളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയിട്ട് തന്നെയാണ് ഇവര്‍ നിരന്തരം അവരുമായി സംസാരിച്ചിരുന്നതെന്ന് ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്നും പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ജ്യോതി മല്‍ഹോത്രയുടെ ആഡംബര യാത്രകളും വരുമാനത്തിന് ആനുപാതികമല്ലാത്ത ചെലവിനേക്കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. ഇവരുടെ പണമിടപാട് അന്വേഷിക്കാന്‍ ഹരിയാന പൊലീസ് കേന്ദ്ര ഏജന്‍സികളെ സമീപിക്കും. 26 പേരുടെ ജീവന്‍ അപഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്. നാല് ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള യൂ ട്യൂബര്‍ അടുത്തിടെ പാകിസ്ഥാനും ചൈനയും സന്ദര്‍ശിച്ചിരുന്നു.

പാകിസ്ഥാനില്‍ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തുന്ന സമയത്ത് എകെ 47 ധാരികളായ ആളുകള്‍ കാവല്‍ നില്‍ക്കുന്നതിന്റെ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഒരു സ്‌കോട്ടിഷ് യൂട്യൂബര്‍ ലാഹോറിലെ അനാര്‍ക്കലി ബസാര്‍ സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ സുരക്ഷ കണ്ട് ഞെട്ടി. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആറ് തോക്കുധാരികള്‍ അന്ന് ജ്യോതി മല്‍ഹോത്രയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നു. വിഡിയോയില്‍ കാണുന്ന ആയുധധാരികളായ പുരുഷന്‍മാര്‍ യൂണിഫോമിലായിരുന്നില്ല. പാകിസ്ഥാനില്‍ ജ്യോതി മല്‍ഹോത്രയ്ക്ക് ഇത്രയും വിഐപി പരിഗണനയും സുരക്ഷയും ലഭിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക