ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
ശബരിമല സ്വർണപ്പാളി വിവാദത്തിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക വെളിപ്പെടുത്തലുണ്ടായത്. 2019-ല്‍ ചെമ്ബ് പാളികള്‍ക്ക് സ്വർണ്ണം പൂശിയ സമയത്ത്, ശില്‍പങ്ങള്‍ക്കായി ഏകദേശം മൂന്ന് പവൻ സ്വർണ്ണം ഉപയോഗിച്ച് ഒരു പീഠവും നിർമിച്ചു നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് സ്വർണപ്പൂശിയ പീഠം നിർമ്മിച്ചത്.
കോവിഡ് സമയമായതിനാല്‍ ഒരു സംഘം ഭക്തർ വഴിയാണ് പീഠം ശബരിമല സന്നിധാനത്ത് എത്തിച്ചത്. എന്നാല്‍, പീഠം ശില്‍പങ്ങളുമായി യോജിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പിന്നീട് സ്പോണ്‍സറെ അറിയിക്കുകയായിരുന്നു.അതിന് ശേഷം പീഠത്തിന് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നത്. ദ്വാരപാലക ശില്‍പങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയപ്പോള്‍ പീഠം കൂടെയുണ്ടാകുമെന്ന് കരുതിയെങ്കിലും അത് കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ ബന്ധു വീട്ടിൽ നിന്നും പീഠം കണ്ടെത്തിയതോടെ സംഭവത്തില്‍ വിശദീകരണവുമായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും രംഗത്തെത്തി. പീഠം വാസുദേവന്റെ വീട്ടില്‍ ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചത്. കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ ഇക്കാര്യം തന്നെ അറിയിച്ചത്. പിന്നീട് തന്റെ സഹോദരിയുടെ വീട്ടില്‍ പീഠം ഏല്‍പ്പിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചതായും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു.

















