അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂള്‍ പ്രിൻസിപ്പാളായ യുവതി അറസ്റ്റില്‍. നാഗ്പുർ യവത്‌മാളിലെ സണ്‍റൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പളാണ് ഇയാളുടെ ഭാര്യ നിധി ദേശ്മുഖ് (24). ഇവർ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ മാസം 15-നാണ് ചൗസാല വനമേഖലയില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഫോറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണ് മരിച്ചു ശാന്തനുവാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ലോക്കല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഭാര്യ പിടിയിലാവുകയായിരുന്നു.
സ്ഥിരം മദ്യപനായിരുന്ന ശാന്തനുവിന്റെ സ്വഭാവത്തില്‍ അസ്വസ്ഥയായിരുന്ന നിധി 13ന് രാത്രി ഇയാള്‍ക്ക് വിഷം നല്‍കി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിന് മൂന്ന് ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടി. പിന്നേറ്റ് പുലർച്ചെ നാലു പേരും കൂടി ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളി. ആരെങ്കിലും തിരിച്ചറിയുമെന്ന ഭയം കാരണം അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്നു വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

















