കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതിനല്‍കിയ അനീഷ് ബാബു അഞ്ച് വർഷംമുന്നേ കോടികള്‍ തട്ടിയതിന് കേരള പോലീസിന്റെ പിടിയിലായ വ്യക്തി. ടാൻസാനിയയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്ന് 14.73 കോടി തട്ടിയെന്ന കേസിലായിരുന്നു 2020 ജനുവരിയില്‍ അനീഷിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ അന്വേഷണം നടക്കുകയാണ്.
അനീഷിനെതിരേ ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റേതുമായി അഞ്ച് കേസുകള്‍ ഉണ്ടെന്ന് ഇഡിയും വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കര അമ്ബലക്കരയില്‍ വാഴവിള കാഷ്യൂസ് കമ്ബനി നടത്തിവന്ന അനീഷ് ബാബു ടാൻസാനിയയില്‍നിന്ന് കേരളത്തിലെ കശുവണ്ടി വ്യാപാരികള്‍ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്ത് നല്‍കിയിരുന്നു. ടാൻസാനിയയില്‍ സതേണ്‍ ട്രേഡ് ലിമിറ്റഡ് എന്ന കശുവണ്ടി വ്യവസായ കമ്ബനിയും തുടങ്ങിയിരുന്നു.
അഞ്ചലിലെ റോയല്‍ കാഷ്യൂസ് ഉടമ കുഞ്ഞുമോൻ നാലായിരം ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ അനീഷ് ബാബുവിന് 18 കോടി രൂപ മുൻകൂറായി നല്‍കി. എന്നാല്‍, 700 ടണ്‍ മാത്രമേ ലഭിച്ചുള്ളൂ. പണവും മടക്കിക്കിട്ടാതായതോടെയാണ് കുഞ്ഞുമോൻ പോലീസിനെ സമീപിച്ചത്. ഇതിന് പുറമേയും പരാതികള്‍ എത്താൻ തുടങ്ങിയതോടെ 2020 ജനുവരിയില്‍ ശാസ്തമംഗലത്തെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ പിടികൂടുകയായിരുന്നു.
ടാൻസാനിയയിലെ ഐ ആൻഡ് എം ബാങ്കില്‍ 40.22 ലക്ഷം ഡോളർ നിക്ഷേപം തന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സൊസൈറ്റി ഫോർ വേള്‍ഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യല്‍ ടെലികമ്യൂണിക്കേഷൻ (സ്വിഫ്റ്റ്) രേഖ വ്യാജമായി നിർമിച്ചായിരുന്നു വ്യാപാരികളെ അനീഷ് കബളിപ്പിച്ചത്. ആദിച്ചനല്ലൂർ സ്വദേശിയായ ഫെർണാണ്ടസില്‍ നിന്ന് 4.48 കോടിയും ആഫ്രിക്കൻ സ്വദേശിയായ മൈക്കിളില്‍നിന്ന് 76 ലക്ഷവും തട്ടിയെടുത്തെന്ന കേസ് അനീഷിന്റെപേരില്‍ കൊട്ടാരക്കര സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിനുമുന്നേ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യാപാരിയുടെ അഞ്ചരക്കോടി രൂപ തട്ടിയെന്ന കേസില്‍ അനീഷ് 40 ദിവസം ജയില്‍ശിക്ഷയും നേരിട്ടിരുന്നു.
















