പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി സൗദിയും ഖത്തറും സന്ദർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച യുഎഇയിലെത്തിയ ട്രംപിന് വൻവരവേല്‍പാണ് ഒരുക്കിയത്. മുടി പിന്നിലേക്ക് ഇട്ട് വീശുന്ന പരമ്ബരാഗത എമിറാത്തി ‘അല്‍-അയ്യാല’ നൃത്തത്തിന്റെ അകമ്ബടിയോടെയാണ് ട്രംപിനെ യുഎഇ വരവേറ്റത്.
ട്രംപിന്റെ പ്രത്യേക സഹായിയും കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ മാർഗോ മാർട്ടിനാണ് നൃത്തത്തിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചത്.വ്യാഴാഴ്ച വൈകിട്ട് നാലോടെ തങ്ങളുടെ വ്യോമമേഖലയിലെത്തിയ ട്രംപിന്റെ എയർഫോഴ്സ് വണ്‍ വിമാനത്തിന് യുഎഇയുടെ വ്യോമസേനാവിമാനങ്ങള്‍ അകമ്ബടിയേകി. അബുദാബി വിമാനത്താവളത്തിലിറങ്ങിയ ട്രംപിനെ യുഎഇ പ്രസിഡന്റ് ശൈഖ് ബിൻ സായിദ് അല്‍ നഹ്യാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ട്രംപും ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ നിർമിതബുദ്ധി, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ചർച്ചയായേക്കും. അമേരിക്കയില്‍നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് സുപ്രധാന കരാറുമുണ്ടാകും. വെള്ളിയാഴ്ച ഉച്ചയോടെ സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങും.യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ട്രംപ്. 2008-ല്‍ ജോർജ് ഡബ്ല്യു. ബുഷ് ആണ് ഇതിനുമുൻപ് യുഎഇയിലെത്തിയത്.

















