വിദ്യാർഥികളെ ഉപയോഗിച്ച് മൂവാറ്റുപുഴ ടൗണിലെ കേബിളുകള്‍ നീക്കം ചെയ്തെന്ന് മാത്യു കുഴല്‍നാടൻ എം.എല്‍.എക്കെതിരെ ബാലാവകാശ കമീഷന് പരാതി. എല്‍.ഡി.എഫ് നേതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.നഗര റോഡ് നവീകരണം നടക്കുന്ന മൂവാറ്റുപുഴയിലെ പൊട്ടിക്കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കേബിളുകളാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 12 വരെ നടന്ന പരിപാടിയില്‍ നഗരത്തിലെ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തിയാണ് ഇവ നീക്കം ചെയ്തത്.
കേബിളുകളും ഇലക്‌ട്രിക്-ടെലിഫോണ്‍ പോസ്റ്റുകളുടെ അവശിഷ്ടങ്ങളും കനത്ത വെയിലത്ത് സ്കൂള്‍ വിദ്യാർഥികളെ ഉപയോഗിച്ച് നീക്കം ചെയ്തെന്നുകാട്ടി എം.എല്‍.എക്ക് പുറമെ രണ്ട് കൗണ്‍സിലർമാരെയും പ്രിൻസിപ്പല്‍മാരെയും പ്രതി ചേർത്ത് സംഭവം നടന്ന് മണിക്കൂറുകള്‍ കഴിയും മുമ്ബെ സി.പി.എം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, എ.വൈ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുണ്‍ എന്നിവരാണ് പരാതി നല്‍കിയത്.നീക്കം ചെയ്ത കേബിളുകള്‍ റോഡിലെ വിവിധ ഭാഗങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് നിർമാണ പ്രവർത്തനങ്ങള്‍ക്ക് തടസ്സമാകുകയും ചെയ്തിരുന്നു.
ഇത് മാറ്റണമെന്ന് എം.എല്‍.എ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഇതേതുടർന്നാണ് ശനിയാഴ്ച എം.എല്‍.എ മുൻകൈയെടുത്ത് വിദ്യാർഥികള്‍ അടക്കമുള്ളവരുടെ സഹായത്തോടെ നീക്കം ചെയ്തത്. മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.

















