പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ല.അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കില്‍ നേതാക്കളെ എല്ലാം സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നല്‍കി.
ഗ്രൂപ്പ് പറഞ്ഞ് ഓരോരുത്തരെ കെട്ടിയിറക്കിയാല്‍ നമ്മള്‍ തമ്മില്‍ തെറ്റുമെന്നും നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്തനംത്തിട്ട ജില്ലയില്‍ കോണ്‍ഗ്രസ് എവിടെയാണെന്ന് കെപിസിസി അധ്യക്ഷൻ ചോദിച്ചു. ഈ നാടും മണ്ണും കോണ്‍ഗ്രസിന്‍റെ മണ്ണാണ്. അത്തരമൊരു ജില്ലയില്‍ അഞ്ച് സീറ്റ് നേടാൻ പറ്റിയില്ല എങ്കില്‍ അത് കഴിവുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളും 2021ൽ കോൺഗ്രസ് കൈവിട്ടിരുന്നു. 2016ൽ അടൂർ പ്രകാശ് മാത്രമാണ് ജില്ലയിൽ നിന്ന് വിജയിച്ച യുഡിഎഫ് എംഎൽഎ. 2019ൽ അദ്ദേഹം എംപി ആയതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലവും യുഡിഎഫിന് കൈവിട്ടു പോയിരുന്നു. എന്നാൽ 2026 ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും പിടിച്ചെടുക്കാം എന്ന് വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം

















