അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ ഏഴുപേർ ഡല്‍ഹിയില്‍ പിടിയിലായി. നേപ്പാളില്‍ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച 23 സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. ഡല്‍ഹി പൊലീസ് പഹാഡ്ഘഞ്ചില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ് കുടുങ്ങിയത്. നുർഷേദം ആലം, മുഹമ്മദ് റഹുല്‍ ആലം, അബ്‌ദുള്‍ മന്നാൻ, തൗസിഫ് റെക്‌സ, മുഹമ്മദ് ജാരുള്‍, ഷമീം ആലം, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിലെ കൂടുതല്‍പേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് ഡല്‍ഹി പൊലീസ് പഹാഡ്ഗഞ്ച് മേഖലയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍ നടത്തിയത്. പത്ത് നേപ്പാള്‍ സ്വദേശിനികള്‍ ഉള്‍പ്പെടെ 23 സ്ത്രീകളെയാണ് പെണ്‍വാണിഭ സംഘത്തില്‍നിന്നും പൊലീസ് മോചിപ്പിച്ചത്. ഇവരില്‍ മൂന്നു പേർ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളാണ്.
വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെയും യുവതികളെയും ചതിയില്‍പ്പെടുത്തി വേശ്യാവൃത്തിക്കായി ഡല്‍ഹിയിലെത്തിക്കുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും സ്ത്രീകളെ ഒരു സംഘം കടത്തുന്നതായ വിവരം പോലീസിന് ലഭിച്ചിരുന്നു. ബംഗാളില്‍നിന്നും നേപ്പാളില്‍ നിന്നുമുള്ളവരാണ് ഭൂരിഭാഗം ഇരകളും. വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് ഇവരെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുകയാണ് സംഘം ചെയ്യുന്നത്.
പഹാഡ്ഘഞ്ചിലെ ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്യനാടുകളില്‍നിന്ന് വന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആവശ്യക്കാർ എന്ന വ്യാജേനയാണ് പൊലീസ് സെക്സ് റാക്കറ്റിനെ സമീപിച്ചത്. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം നടത്തിയ റെയ്ഡിലാണ് ഏഴ് പേര്‍ പിടിയിലാകുന്നത്. ഇവര്‍ കടത്തികൊണ്ടുവന്ന് മുറിയില്‍ പൂട്ടിയിട്ടിരുന്ന 23 സ്ത്രീകളെയാണ് മോചിപ്പിച്ചത്. പശ്ചിമ ബംഗാളിൽ നിന്നും നേപ്പാളില്‍ നിന്നുമാണ് യുവതികളെ ഡല്‍ഹിക്ക് കൊണ്ടുവരുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

















