കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തില്‍ പഴങ്ങളില്‍ നിന്ന് നിർമിക്കുന്ന ‘നിള’ വൈൻ വിപണിയിലേക്ക്. തദ്ദേശീയമായി നിർമ്മിച്ച നിള ബ്രാൻഡ് വൈൻ ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും. സംസ്ഥാന ബിവറേജസ് കോർപറേഷൻ വഴി മാത്രമേ ചട്ടം പ്രകാരം ഇവ വില്‍ക്കാൻ കഴിയൂ. തുടക്കത്തില്‍ ബെവ്കോയുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളില്‍ ഇവ ലഭ്യമാകും.

750 മില്ലീലിറ്റർ വൈനിന് 1000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് വിവരം. വെള്ളാനിക്കരയിലെ കാർഷിക കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വകുപ്പാണ് വൈൻ ഉത്പന്നങ്ങളുടെ ഗവേഷണവും നിർമാണവും നടത്തുന്നത്. കോളേജ് കാമ്ബസിലാണ് ഉത്പാദന യൂണിറ്റ് സ്ഥിതി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിള ബ്രാൻഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്ച എക്സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈൻ, നിള പൈനാപ്പിള്‍ വൈൻ, നിള ബനാന വൈൻ എന്നിവയുടെ ലേബലുകള്‍ക്കാണ് അനുമതി ലഭിച്ചത്. കശുമാങ്ങയില്‍ നിന്നാണ് കാഷ്യൂ ആപ്പിള്‍ വൈൻ നിർമിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. കേരളത്തിന്റെ സ്വന്തം പാളയംകോടൻ വാഴപ്പഴത്തില്‍ നിന്നാണ് നിള ബനാന വൈൻ നിർമിക്കുന്നത്. നേരിയ അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതാണ് പാളയംകോടൻ പഴം.

അടുത്തിടെ ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തില്‍പെട്ട കൈതച്ചക്കയില്‍ നിന്നാണ് നിള പൈനാപ്പിള്‍ വൈൻ നിർമിക്കുന്നത്. ഇവ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്. ഏഴ് തരത്തിലുള്ള വൈനുകളാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതെന്ന് വകുപ്പ് മേധാവി ഡോ. സജി ഗോമസ് വ്യക്തമാക്കി. ചക്ക, തേങ്ങാവെള്ളം, ഞാവല്‍, ജാതിക്ക തൊണ്ട് എന്നിവയില്‍ നിന്ന് വൈൻ തയ്യാറാക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക