ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. ബിഹാര്‍ ഗോപാലി ചൗക്കിലെ ‘തനിഷ്ഖ്’ ജുവലറിയില്‍ തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്.രാവിലെ 10.30ന് ജുവലറി തുറന്നതിന് പിന്നാലെ ആറു പേര്‍ സ്ഥാപനത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജുവലറിറിക്കകത്ത് കടന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.കവര്‍ച്ച നടത്തുന്നതിനിടയില്‍ ആയുധധാരികള്‍ ജീവനക്കാരോടും കസ്റ്റമർമാരോടും കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിക്കുന്നതും മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണവും മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ 25 കോടിയോളം രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചെന്ന് ജുവലറി ഷോറൂം മാനേജരായ കുമാര്‍ മൃത്യുഞ്ജയ് പിടിഐയോട് പറഞ്ഞു.

പൊലീസിന്റെ അശ്രദ്ധയാണ് കവർച്ചക്ക് കാരണമെന്ന് മൃത്യുഞ്ജയ് ആരോപിച്ചു. “ഇത് അധികൃതരുടെ വീഴ്ചയാണ്. വൈകുന്നേരമോ രാത്രിയോ അല്ല, രാവിലെയായിരുന്നു. ഞങ്ങള്‍ പൊലീസിനെ വിളിച്ചിരുന്നു, പക്ഷേ ഒരു പ്രതികരണവും ലഭിച്ചില്ല,” മൃത്യുഞ്ജയ് പറയുന്നു. തോക്ക് ഉപയോഗിച്ച്‌ തലയ്ക്കടിച്ചതില്‍ രണ്ട് എക്സിക്യൂട്ടീവുകള്‍ക്ക് പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടോ ഒൻപതോ പേരാണ് കൊള്ളസംഘത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന്, ഭോജ്പൂര്‍ പൊലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷന്‍ മേധാവികള്‍ക്കും വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന്, ആര-ബാബുര റോഡില്‍ മൂന്നു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന പ്രതികളായ ആറുപേരെയും പൊലീസ് കണ്ടെത്തി. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ കണ്ട് പ്രതികള്‍ ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് പൊലീസ് വെടിവെച്ചുവീഴ്ത്തി.

ബൈക്കിലുണ്ടായിരുന്ന വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടു തോക്കുകളും വെടിയുണ്ടകളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടൂന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക