കല്‍ക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർശനം.നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിഷിയുടെ നൃത്തത്തിനെതിരെ എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാള്‍ നിശിത വിമർശനവുമായി രംഗത്ത് വന്നു.
‘നാണമില്ലാത്ത പ്രകടനം’ എന്നായിരുന്നു അതിഷിയ്ക്കെതിരായ സ്വാതി മലിവാളിൻ്റെ വിമർശനം.കല്‍ക്കാജി നിയമസഭാ സീറ്റില്‍ വിജയിച്ചതിന് പിന്നാലെ അനുയായികള്‍ക്കൊപ്പം അതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ പരാജയപ്പെടുകയും എഎപിയ്ക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്ത സമയത്ത് അതിഷി നടത്തിയ ആഘോഷത്തെയാണ് മലിവാള്‍ ചോദ്യം തിരിക്കുന്നത്.
‘എന്തൊരു നാണം കെട്ട ആഘോഷമാണ് ഇത്? പാർട്ടി പരാജയപ്പെട്ടു, മുതിർന്ന നേതാക്കളെല്ലാം തോറ്റു, അതിഷി മർലേന ഇങ്ങനെ ആഘോഷിക്കുന്നു’ എന്നായിരുന്നു അതിഷി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചത്.
തുടക്കം മുതല്‍ പിന്നില്‍ നിന്നിരുന്ന അതിഷി അവസാന റൗണ്ടിലാണ് വിജയം പിടിച്ചെടുത്തത്. ബിജെപിയുടെ രമേഷ് ബിധുരിയും കോണ്‍ഗ്രസിൻ്റെ അല്‍ക്ക ലാംബയുമായിരുന്നു ഇവിടെ അതിഷിയുടെ എതിരാളികള്‍. നേരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കല്‍ക്കാജിയിലോ വോട്ടർമാർക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരുന്നു. ‘എന്നില്‍ വിശ്വാസം അർപ്പിച്ച കല്‍ക്കാജിയിലെ ജനങ്ങളോടും വിജയത്തിനായി പ്രവർത്തിച്ച പ്രവർത്തകരോടും നന്ദി പറയുന്നു എന്നായിരുന്നു അതിഷിയുടെ പ്രതികരണം. ഞാൻ വിജയിച്ചു, പക്ഷെ ഇത് ആഘോഷിക്കാനുള്ള സമയമല്ല ഇത് ബിജെപിയുടെ ഏകാധിപത്യത്തിനും തെമ്മാടിത്തരത്തിനും എതിരായി പോരാടാനുള്ള സമയമാണ്’ എന്നും അതിഷി പ്രതികരിച്ചു.
മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകർത്തുകൊണ്ടായിരുന്നു 27 വർഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2020ല്‍ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയർത്തി. എന്നാല്‍ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, സത്യേന്ദ്ര ജെയിൻ, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവർ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

















