കോഴിക്കോട് നാദാപുരത്ത് പട്ടാപ്പകല്‍ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും തമ്മില്‍ കൂട്ടത്തല്ല്. ബംഗാള്‍ സ്വദേശികളാണ് ടൗണില്‍ തമ്മില്‍ ഏറ്റുമുട്ടിയത്.സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. കല്ലാച്ചി മാർക്കറ്റിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് സംഘർഷം തുടങ്ങിയത്.
ഒരു ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. സംഘർഷത്തിനിടയില്‍ യുവതിക്ക് മർദ്ദനമേറ്റു. ഇതോടെ റോഡരികില്‍ കൂട്ട അടിയായി. യുവതി ചെരുപ്പ് ഉപയോഗിച്ച് യുവാവിന്റെ മുഖത്ത് ഉള്‍പ്പെടെ തല്ലുന്നത് വീഡിയോയില്‍ കാണാം. കച്ചവടക്കാരും നാട്ടുകാരും ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.
മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തമ്മിലടിയില്‍ കലാശിച്ചത്. കഴിഞ്ഞ മാസം വടകരയിലും സമാനസംഭവം നടന്നിരുന്നു. അന്നും പെരുവഴിയിലാണ് ഏറ്റുമുട്ടിയത്. 2023 ഏപ്രില്‍ മാസത്തില്‍ വടകരയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലെ ഏറ്റുമുട്ടലില്‍, ബീഹാർ സ്വദേശിയായ വ്യക്തി മരണപ്പെട്ടിരുന്നു. ജെ.ടി. റോഡിലെ കെട്ടിടത്തിനു മുകളില്‍ നിന്നും രണ്ടു പേർ താഴേക്കു പതിക്കുകയും, ഒരാള്‍ മരിക്കുകയും, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

















