കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 2 പേർ ഹൈയസ്റ്റ് (highest) റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് (High risk) വിഭാഗത്തിലും, 63 പേർ ലോ റിസ്ക് (Low risk) വിഭാഗത്തിലുമാണുള്ളത്.ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവില്‍ കർശനമായ ഹോം ക്വാറന്റീനില്‍ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ മാത്രമായിരിക്കും ഇനി പരിശോധന നടത്തുക.
രോഗബാധിതൻ സഞ്ചരിച്ച വഴികള്‍ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്തുവിടും. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതില്‍, രണ്ട് സാധ്യതകളാണ് പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്‌ത ഗോഡൗണില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. വീട്ടുവളപ്പില്‍ നിന്നും സപ്പോട്ട പഴം പറിച്ചു കഴിച്ചതിനാല്‍, വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങളില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാധ്യതയ്ക്കാണ് ആരോഗ്യവകുപ്പ് മുൻഗണന നല്‍കുന്നത്. നിലവില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും അധികൃതർ അറിയിച്ചു.

















