കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് കണ്ടെത്തി.ഇതിന് പിന്നാലെ യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.
കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് കൊന്നതെന്ന് പ്രതി രംഗദുരൈ പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴുത്തിലെ പാടടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയുള്ള പൊലീസ് ചോദ്യംചെയ്യലിലാണ് രംഗദുരൈ കുറ്റസമ്മതം നടത്തിയത്.
കണ്ടല്‍ നിയാസ് മൻസിലില്‍ വിജി എന്നു വിളിക്കുന്ന ഷാനുവിനെ (33) തിങ്കളാഴ്ച്ച വൈകുന്നേരമാണ് വീട്ടിലെ ഹാളില്‍ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. വൈകുന്നേരം അഞ്ചരയോടെ സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യഭർത്താവ് മരിച്ച ഷാനു മൂന്നു മാസമായി തമിഴ്നാട് സ്വദേശിയായ രംഗനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

















