
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാമ്ബ് ചരല്‍ക്കുന്നില്‍ നടക്കുമ്ബോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കള്‍ക്ക് ലഭിച്ചത്.ചിഹ്നം പിന്നീട് അനുവദിക്കും.കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ഓട്ടോറിക്ഷ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി ആവശ്യപ്പെടാനാണ് ധാരണ
പിജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും വിജയിച്ചത് ട്രാക്റ്റർ ചിഹ്നത്തിലാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സ്ഥാനാർത്ഥികള്‍ക്കും ഇതേ ചിഹ്നം ആയിരുന്നു. നിലവില്‍ രണ്ട് എംഎല്‍എമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി ജെ ജോസഫും മോൻസ് ജോസഫുമാണ് എംഎല്‍എമാർ. കോട്ടയം എംപിയായ ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്.
സിപിഐ, എൻസിപി, കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, ആർജെഡി, മുസ്‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികള്‍ക്ക് നിലവില്‍ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുണ്ട്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ദേശീയ പാർട്ടികള്‍.