മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാരുമായി സമ്പർക്കം പുലർത്തുന്നതിനും ആവശ്യമെങ്കിൽ എയർലിഫ്റ്റ് വഴി അവരെ സ്ഥലം മാറ്റുന്നതിനുമുള്ള നിർണ്ണായക ചുമതല പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറിനെ ഏൽപ്പിച്ചു.
വിജയികളായ സ്ഥാനാർത്ഥികളെ ബിജെപി വേട്ടയാടാനുള്ള ശ്രമങ്ങൾ മുന്നിൽ കണ്ടാണ് നിന്നാണ് കോൺഗ്രസിന്റെ ഈ നീക്കം. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൻ്റെ കെട്ടുറപ്പ് സംരക്ഷിക്കാൻ, സർക്കാർ രൂപീകരണ പ്രക്രിയ പൂർത്തിയാകുന്നതുവരെ വിജയിക്കുന്ന സ്ഥാനാർത്ഥികളെ കർണാടകയിലോ തെലങ്കാനയിലോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കോൺഗ്രസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതേസമയം കോൺഗ്രസ്സിന്റെ പാത പിന്തുടർന്ന് ശിവസേന (യു ബി ടി ) യും എം എൽ എ മാരെ വേറെ ഇടങ്ങളിലേക്ക് മാറ്റാൻ ഇടയുണ്ടെന്നും പറയപ്പെടുന്നു. നേരത്തെ ഏക്നാഥ് ഷിൻഡയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ ശിവസേനയെ പിളർത്തിയാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയെ ബിജെപി അട്ടിമറിച്ചത്. ഭരണമാറ്റം ഉറപ്പാക്കാൻ ഷിൺഡേയ്ക്ക് മുഖ്യമന്ത്രി പദവിയും ബിജെപി വിട്ടു നൽകി. തുടർന്ന് പ്രതിപക്ഷ നിരയിൽ നിന്ന് ശരത് പവാറിന്റെ മരുമകൻ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർത്തി മന്ത്രിസഭയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുവാനും ബിജെപിക്ക് കഴിഞ്ഞു. ഇത്തരത്തിൽ തുടർച്ചയായ കുതിരക്കച്ചവട ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വേണ്ടത്ര മുൻകരുതലുകൾ കൈക്കൊള്ളുന്നത്.

















