സംസ്ഥാനത്തെ ഇക്കുറി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ചേലക്കരയിലേതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അട്ടിമറി പ്രതീക്ഷേയാടെയാണ് കോണ്‍ഗ്രസ് ക്യാമ്ബ്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
അതേസമയം തങ്ങളുടെ പരമ്ബരാഗത കോട്ടയില്‍ യാതൊരു മാറ്റവും സംഭവിക്കില്ലെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. യു ആര്‍ പ്രദീപ് ആയിരുന്നു ചേലക്കരയിലെ സിപിഎം സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണനാണ് മത്സരിച്ചത്.
ചേലക്കരയില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ സി പി റാഷിദ്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. 1850 – 4400 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം പ്രവചിക്കുന്നത്. റാഷിദിന്റെ പ്രവചനം അനുസരിച്ച് ചേലക്കരയില്‍ യു ഡി എഫ് 41 ശതമാനം മുതല്‍ 44.5 ശതമാനം വരെ വോട്ടുകള്‍ നേടാം. എല്‍ ഡി എഫ് 40.5 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നുമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 12.5 – 16 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം. പി വി അന്‍വറിന്റെ ഡി എം കെ സ്ഥാനാര്‍ഥി 1.5 ശതമാനം മുതല്‍ 3 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്.
ഇത്തരമൊരു വോട്ടിംഗ് നിലയില്‍ കോണ്‍ഗ്രസ് വിജയിച്ചുകയറാന്‍ കാരണം പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റമാകും എന്നാണ് റാഷിദ് വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാറിനും പ്രതിപക്ഷത്തിനും ചേലക്കരയിലെ വിജയം ഒഴിച്ചു കൂടാനാകാത്തതാണ്. മണ്ഡലത്തിലെ പ്രചരണം പോളിങ് ശതമാനം വര്‍ധിപ്പിക്കാത്തതില്‍ മുന്നണികള്‍ക്ക് നിരാശയും ആശങ്കയും ഉണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകളെല്ലാം പോള്‍ ചെയ്യപ്പെട്ടു എന്ന വിലയിരുത്തലിലാണ് മൂന്ന് മുന്നണികളും.
നാലുമാസം മുന്‍പേ നടത്തിയ പ്രചാരണ മുന്നൊരുക്കങ്ങള്‍ മാത്രം മതി വിജയം ഉറപ്പിക്കാനെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പുകഴിഞ്ഞ് നടത്തിയ അവലോകനത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് വിലയിരുത്തിയത്. ഭരണവിരുദ്ധവികാരം അലയടിക്കുമെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമാകുമെന്നുമാണ് കരുതുന്നത്. അതിലുപരിയായി മണ്ഡലത്തില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും യു.ഡി.എഫ്. ഉറപ്പിക്കുന്നു.

















