യാദൃശ്ചികമായി വഴിയരികില്‍ കണ്ട യുവാവിന് പൊലീസ് അക്ഷരാർത്ഥത്തില്‍ രക്ഷകരായി. ജോലി തേടി വിദേശത്തേക്ക് പോവുകയും പിന്നീട് മാനസിക അസ്വസ്ഥതകളോടെ നാടും വീടും അറിയാതെ തെരുവില്‍ അലയുകയും ചെയ്യുകയായിരുന്ന പ്രമുഖ ട്രാവല്‍ വ്ളോഗറെ പൊലീസുകാർ വൈകിയാണ് തിരിച്ചറിഞ്ഞത്.
ഒടുവില്‍ ചികിത്സ നല്‍കി, വീട്ടുകാരുടെ വിവരങ്ങള്‍ തേടിപ്പിടിച്ച് അവരെ ആശുപത്രിയില്‍ എത്തിക്കുകയും യുവാവിനെ കൈമാറുകയും ചെയ്തു. യുവാവ് ഗള്‍ഫിലാണെന്ന് കരുതിയിരിക്കുകയായിരുന്ന വീട്ടുകാർ അവിടെ നിന്ന് വിവരങ്ങളൊന്നും കിട്ടാതെ ആശങ്കയില്‍ ദിവസങ്ങള്‍ തള്ളിനീക്കുകായിരുന്നു അതുവരെ
തൃശ്ശൂർ സിറ്റി പൊലീസ് പങ്കുവെച്ച കുറിച്ച് ഇങ്ങനെ
വൈകീട്ട് ആറുമണിയോടെയാണ് ജോസ് തിയേറ്ററിനു സമീപത്തുനിന്നും ഒരാള്‍ മുഷിഞ്ഞ പാൻറിട്ട് ഷർട്ടില്ലാതെ ഒരു ബാഗുമായി വാഹനങ്ങള്‍ക്കിടയിലൂടെ എന്തോ വിളിച്ച് പറഞ്ഞ് നടക്കുന്നത് കണ്‍ട്രോള്‍റൂം വാഹനത്തിലെ പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ അദ്ദേഹത്തെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
ഇൻസ്പെക്ടർ ജിജോ എം ജെയുടെ നിർദ്ദേശപ്രകാരം അയാളെ സീനിയർ സിവില്‍ പോലീസ് ഓഫീസറായ സതീഷ് മോഹൻ, സിവില്‍ പോലീസ് ഓഫീസർ അനീഷ് എന്നിവരും ചേർന്ന് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും പിന്നീട് അയാളെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് അയക്കുകയും ചെയ്തു.
ഡോക്ടർ പരിശോധിച്ചതിനു ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിർദ്ദേശിച്ചു. അയാളെ ആശുപത്രിയിലാക്കി തിരിച്ചുവരാനിരുന്ന പോലീസുദ്യോഗസ്ഥരുടേയും കൈപിടിച്ച് അയാള്‍ കരയാൻ തുടങ്ങി. അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതിനിടയില്‍ സതീഷ് മോഹന് അദ്ദേഹത്തെ എവിടേയോ കണ്ടതുപോലെ തോന്നിക്കുകയും സ്റ്റേഷനിലേക്ക് അദ്ദേഹത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു.
സഹപ്രവർത്തകനായ ശ്രീജിത്ത് ഇയാള്‍ ഒരു പ്രശസ്ത ട്രാവല്‍ വ്ളോഗറാണെന്ന സംശയം പറഞ്ഞതോടെ സതീഷ് മോഹൻ സോഷ്യല്‍ മീഡയയില്‍ പരതാൻ തുടങ്ങി. ഇദ്ദേഹം എവറസ്റ്റ്, അന്നപൂർണ്ണ മൌണ്‍ടെയ്ൻ എന്നിവിടങ്ങളില്‍ ട്രക്കിങ്ങ് നടത്തിയ വിവരങ്ങളും വിവിധ പത്രങ്ങളില്‍ വന്ന വാർത്തകളും, വിദേശ രാജ്യങ്ങളിലെ ട്രക്കിങ്ങ് വാർത്തകളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു. കൂടാതെ ഒരു നമ്ബരും കണ്ടെത്തി .അദ്ദേഹത്തിന്റ ബന്ധുവിന്റെ നമ്ബരായിരുന്നു അത്. സംഭവം ബന്ധുവിനെ അറിയിക്കുകയും പിറ്റേ ദിവസം തന്നെ അവർ തൃശൂരിലെത്തുകയും ചെയ്തു.
വീട്ടുകാർ സ്റ്റേഷനിലെത്തിയപ്പോഴാണ് അദ്ദേഹത്തെകുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചത്. കുങ്ഫു മാസ്റ്ററായ ഇദ്ദേഹം ട്രക്കിങ്ങിനായി പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇപ്രാവശ്യം ഒരു ജോലി ലക്ഷ്യമാക്കിയാണ് ഗള്‍ഫിലേക്ക് പോയത്. പിന്നീട് വീട്ടുകാർ കേട്ടത് ഒരു സുഹൃത്ത് ഇദ്ദേഹത്തെ മാനസിക അസ്വസ്ഥതയോടെ കോട്ടയ്ക്കല്‍ ബസ് സ്റ്റാൻഡില്‍ കണ്ടുഎന്നതാണ്. വീട്ടുകാർ ഇത് വിശ്വസിച്ചില്ല.
എങ്കിലും ഗള്‍ഫില്‍ പോയ ആളുടെ വിവരം അറിയാത്തതിനാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഗള്‍ഫില്‍തന്നെയുണ്ടാകും എന്ന ഉറച്ച വിശ്വാസത്തില്‍ കേസ് റെജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞിരുന്നില്ല. അതിനിടയിലാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചത്. വീട്ടുകാരെ കണ്ടതോടെ അയാള്‍ മാനസികമായി ഏറെ മെച്ചപ്പെട്ടിരുന്നു. അന്നുതന്നെ മജിസ്ട്രറ്റിനുമുന്നിലെത്തിയപ്പോള്‍ കൃത്യമായ ഓർമ്മയോടെ അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചു.
ഗള്‍ഫിലേക്ക് പോയത് യൂറോപ്പു മുഴുവൻ ട്രക്കിങ്ങ് നടത്താം എന്ന ഉദ്ദേശത്തിലായിരുന്നു. ഗള്‍ഫിലെത്തിയതിന്റെ പിറ്റേദിവസം തന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. എവിടെയാണെന്നും ഓർമ്മയില്ല. അവിടെയുള്ളവർ തിരിച്ച് നെടുമ്ബാശ്ശേരിയിലേക്ക് കയറ്റിവിട്ടു. നെടുമ്ബാശ്ശേരിയില്‍ നിന്നും ആരോ കോട്ടയ്ക്കല്‍ ബസ്സില്‍ നാട്ടിലേക്കും യാത്രയാക്കി. കോട്ടയ്ക്കലില്‍ ഇരിക്കുമ്ബോള്‍ ഒരു സുഹൃത്തിനെ കണ്ടതായി ഓർക്കുന്നു അതല്ലാതെ വേറെ ഒന്നും ഓർമ്മയില്ല.
“പിന്നെ വീണ്ടും അവിടെനിന്നും ബസ്സ് കയറി തൃശൂരിലെത്തി ഇപ്പോള്‍ എനിക്ക് ഓർമ്മയെല്ലാം തിരിച്ചുകിട്ടിയിട്ടുണ്ട് പക്ഷേ ഗള്‍ഫില്‍ പോയ എനിക്ക് രണ്ടുദിവസംകൊണ്ട് എന്തുസംഭവിച്ചു എന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപെടുകയും ചെയ്തു. സാർ എന്നെകുറിച്ചറിയാൻ ശ്രമിച്ചതുകൊണ്ടാണ് എനിക്കെന്റെ വീട്ടുകാരെ കാണാൻ കഴിഞ്ഞത്. ഞാൻ ഗള്‍ഫിലാണെന്ന് കരുതി വീട്ടുകാരും ഇരിക്കുമായിരുന്നു.
“അയാളും വീട്ടുകാരും സതീഷ് മോഹനോടും അനീഷിനോടും മറ്റു പോലീസുദ്യോഗസ്ഥരോടും ഏറെ നന്ദി അറിയിച്ചു. ഇനിയും ട്രാവലിങ്ങ് തുടരണമെന്നും വിവിധ രാജ്യങ്ങള്‍ സന്ദർശിക്കണമെന്നും യുവാവ് പറഞ്ഞു. ആഫ്രിക്കയിലേക്കാണ് അടുത്ത ട്രക്കിങ്ങ്. കൂടുതല്‍ വിവരങ്ങള്‍ കാണാൻ സാർ തന്റെ ചാനല്‍ കാണണം. സാറിനെ ഇടയ്ക്കൊക്കെ വിളിക്കും എന്നേയും വിളിക്കണം എന്നു പറഞ്ഞാണ് അദ്ദേഹം യാത്രയായത്.

















