സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ ചെക്യാടിന് പിറകെ പുറമേരിയിലും വളയത്തും ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ച ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ പാനലുകള്‍ പരാജയപ്പെട്ടു. മുൻ ലോക്കല്‍ സെക്രട്ടറിയും വർഗ ബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെടെ നാല് പേർ പരാജയപ്പെട്ടു. പുതുതായി നേതൃത്വത്തില്‍ വന്നവരാകട്ടെ വിഭാഗീയത ആരോപിച്ച് അകറ്റി നിർത്തിയവരാണെന്നതും ഔദ്യോഗിക നേതൃത്വത്തിന് ഞെട്ടലായി.
വളയത്ത് ഇന്നലെ രാത്രി ഒൻപതര മണിയോടെ സമാപിച്ച ലോക്കല്‍ സമ്മേളനം കെ.എൻ ദാമോദരനെ ലോക്കല്‍ സെക്രട്ടറിയായി ഐക്യ കണ്ഠ്യേനെ തെരഞ്ഞെടുത്തു. പതിനഞ്ച് അംഗ ലോക്കല്‍ കമ്മറ്റിയില്‍ നേതൃത്വം മുന്നോട്ട് വെച്ച പാനലിനെതിരെ കർഷക സംഘം നേതാവും ദീർഘകാലം ബ്രാഞ്ച് സെക്രട്ടറിയുവായ ടി. കണാരൻ മത്സരിച്ചു വിജയിച്ചു. നേതൃത്വം നിർദ്ദേശിച്ച കുഞ്ഞി കണ്ണൻ പരാജയപ്പെട്ടു. മറ്റൊരു ബ്രാഞ്ച് സെക്രട്ടറി പിപി സജിലേഷ് ഔദ്യോഗിക പാനലില്‍ പുതുതായി ഇടം പിടിച്ചിരുന്നു.
സദാചാര വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് രണ്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങളെ ഒഴിവാക്കിയിരുന്നു. ഈ ഒഴിവിലാണ് രണ്ട് പേർ പുതുതായി വന്നത്. സിപിഎം പുറമേരി ലോക്കല്‍ സമ്മേളനത്തില്‍ മുൻലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരെ സമ്മേളന പ്രതിനിധികള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തി. ഔദ്യോഗിക പക്ഷത്തെ മുൻ ലോക്കല്‍ സെക്രട്ടറി എം.രാജൻ, അധ്യാപക സംഘടനാ നേതാവ് എ.പി.രമേശൻ, നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നാദാപുരം ഏരിയ സെക്രട്ടറി കെ.കെ. ബാബു എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
വിഭാഗീയത നിലനില്‍ ക്കുന്ന സമയത്ത് രണ്ട് തവണ അച്ചടക്ക നടപടിക്ക് വിധേയനായ സി.രാജേഷിനെ കൂടാതെ പ്രസീത കല്ലുള്ളതില്‍, കെ.കെ.രമേശൻ എന്നിവരാണ് ലോക്കല്‍ കമ്മറ്റിയിലേക്ക് വന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കൂടത്താങ്കണ്ടി, വി.പി.കുഞ്ഞിക്കൃഷ്ണൻ, പി.പി.ചാത്തു എന്നിവർ പങ്കെടുത്ത സമ്മേളനങ്ങളിലാണ് മത്സരം നടന്നത്.പുറമേരിയില്‍ നിലവിലുള്ള സെക്രട്ടറി കെ.ടി.കെ.ബാലകൃഷ്ണനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നാദാപുരം ഏരിയയില്‍ വെളളൂർ , കുറുവന്തേരി ലോക്കല്‍ സമ്മേളനങ്ങളാണ് ഇനി നടക്കാൻ ബാക്കിയുള്ളത്.

















