വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിച്ചതിനും പെണ്‍കുട്ടികള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞതിനും ജല്‍ നീറ്റ് അക്കാദമി ഉടമയും പരിശീലകനുമായ വ്യക്തിക്കെതിരെ തിരുനെല്‍വേലി പോലീസ് കേസെടുത്തു.
തിരുനെല്‍വേലിയിലെ ജല്‍ നീറ്റ് കോച്ചിംഗ് സെൻ്റർ ഉടമ ജലാല്‍ അഹമ്മദ് വെട്ടിയാടൻ വിദ്യാർത്ഥികളെ ചൂരലും ചെരിപ്പും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യാപകമായ രോഷം ഉണ്ടായി.ഇതേതുടർന്ന് ഈ സ്ഥാപനം അടച്ചുപൂട്ടണമെന്ന് നിരവധിപേരാണ് ആവശ്യമുന്നയിച്ചത്.സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സംഭവത്തെത്തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികള്‍ മേലപ്പാളയം പോലീസില്‍ പരാതി നല്‍കുകയും ജലാലുദ്ദീനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മലയാളിയായ ജലാല്‍ അഹമ്മദ് വെട്ടിയാടൻ എന്ന അക്കാദമി ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തിരുനെല്‍വേലി സിറ്റി പോലീസ് കമ്മീഷണർ രൂപേഷ് കുമാർ മീണ സ്ഥിരീകരിച്ചു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (എസ്‌എച്ച്‌ആർസി) അംഗം വി കണ്ണദാസൻ അക്കാദമിയിലെത്തി ജീവനക്കാരോടും വിദ്യാർത്ഥികളോടും അന്വേഷണം നടത്തി.
തങ്ങള്‍ക്കു നേരെയുണ്ടായ ആക്രമങ്ങള്‍ വിദ്യാർത്ഥികള്‍ വിവരിക്കുകയും അവരുടെ മുറിവുകള്‍ കണ്ണദാസനെ കാണിക്കുകയും ചെയ്തു. ആ സമയത്ത് ജലാല്‍ അഹമ്മദ് ഹാജരായിരുന്നില്ല. ഇയാള്‍ കഠിനമായി വിദ്യാർത്ഥികളെ മർദിച്ചിരുന്നതായി ജീവനക്കാരും പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അക്രമി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ (എസ്‌എച്ച്‌ആർസി) അംഗം വി കണ്ണദാസൻ മുന്നറിയിപ്പ് നല്‍കി.
വൈറലായ വീഡിയോയിലെ സംഭവങ്ങള്‍ കഴിഞ്ഞ മാസമാണ് നടന്നത്. എന്നാല്‍ അക്കാദമിയിലെ ഒരു സ്റ്റാഫ് അംഗവും കുറച്ച് വിദ്യാർത്ഥികളും പരാതി നല്‍കുകയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുകയും ചെയ്തതിന് ശേഷമാണ്സംഭവം വിവാദമായത്. ക്ലാസില്‍ ഉറങ്ങിയതിന് കുട്ടികളെ അഹമ്മദ് വടികൊണ്ട് ഭീകരമായി മർദ്ദിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത് . മറ്റൊരു ദൃശ്യത്തില്‍ ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പാദരക്ഷകള്‍ എറിയുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 ഓളം വിദ്യാർത്ഥികള്‍ ഈ കോച്ചിംഗ് സെൻ്ററില്‍ പഠിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

















