ഇടപ്പള്ളിയില്‍ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു. സംഭവത്തില്‍ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ല്‍ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനൻ്റ് കേണല്‍ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാല്‍ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാള്‍ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചത്. തുടർന്നാണ് സിദ്ദിഖ് പരാതി നല്‍കിയത്.

















