പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. ഡോ പി സരിന് വേണ്ടിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനകം തന്നെ സരിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്ബില്‍ രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു.
ഡോ പി സരിൻ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുക. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിർപ്പുമായി പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ വളരെ മുന്നേ രംഗത്ത് എത്തിയിരിക്കുന്നു. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ അവർ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണില്‍ രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

















