നിലമ്ബൂർ എംഎല്‍എ പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോണ്‍ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിന് ആണ് കേസ്. കറുകച്ചാല്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ഫോണ്‍ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിഎന്നും പരാതിയില്‍ പറയുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അൻവറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘനം എന്നാണ് പരാതി. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും.
ഇടതുമുന്നണി വിട്ട നിലമ്ബൂര്‍ എംഎല്‍എ പി.വി.അൻവറിന്റെ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. നിലമ്ബൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരമാണ് യോഗം. മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി അന്‍വര്‍ സിപിഎമ്മുമായി അകന്നതോടെ സംഘര്‍ഷാത്മകമായ അന്തരീക്ഷമാണ് നിലമ്ബൂരില്‍ ഉള്ളത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അന്‍വര്‍ യോഗം വിളിച്ചിരിക്കുന്നത്.
അന്‍വറിനെതിരെ കൊലവിളി പ്രസംഗവുമായാണ് സിപിഎം പ്രകടനം നടത്തിയത്. ഇതിന്റെ പേരില്‍ പോലീസ് സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എന്താണ് അന്‍വര്‍ പറയുക എന്നതാണ് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്. അന്‍വറിനെ സംബന്ധിച്ചിടത്തോളം നിലമ്ബൂരില്‍ ശക്തി തെളിയിക്കേണ്ടതുണ്ട്. അന്‍വര്‍ മുന്നില്‍ നിര്‍ത്തുന്ന സഖാക്കള്‍ പാര്‍ട്ടി ആഹ്വാനം തള്ളിക്കളഞ്ഞ് യോഗത്തിനെത്തുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്തിന് സിപിഎമ്മുമായി അകന്നുവെന്നത് അന്‍വറിന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമോ അതോ വേറെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമോ എന്നൊക്കെ ഇന്നത്തെ യോഗത്തില്‍ അന്‍വര്‍ വ്യക്തമാക്കും. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം എന്ന് പരസ്യപ്രസ്താവന നടത്തിയതിനാല്‍ യുഡിഎഫില്‍ നിന്നും നിലവിലെ സാഹചര്യത്തില്‍ പിന്തുണ ലഭിക്കുക പ്രയാസമാണ്. ഭാവി പരിപാടികള്‍ ഇന്ന് അന്‍വര്‍ വ്യക്തമാക്കും. സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ യോഗത്തിന് പോലീസ് അനുമതി നല്കാതിരിക്കാനും സാധ്യത ഏറെയാണ്.

















