ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധന്‍റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത്. തോല്‍വിക്ക് കാരണം സിപിഎം – ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും അന്വേഷണ കമ്മീഷൻ അംഗം കെ.സി.ജോസഫ് പറഞ്ഞു. തൃശൂർപൂരം മുൻകൂട്ടി ആസൂത്രണം ചെയ്ത് കലക്കിയതാണെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ടില്‍ പറയുന്നു.
പരാജയ കാരണങ്ങള്‍ സംബന്ധിച്ച സമഗ്രമായ പഠനമാണ് കെപിസിസി സമിതി നടത്തിയത്. റിപ്പോർട്ട് ആരും പൂഴ്ത്തിവെച്ചിട്ടില്ലെന്ന് കെ.സി.ജോസഫ് വ്യക്തമാക്കി. കെപിസിസി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ടിന്‍റെ പേരില്‍ നടപടിയെടുക്കും. സിപിഐ സ്ഥാനാർഥി സുനില്‍ കുമാറിനെ ബലികൊടുത്ത് ബിജെപിയെ സഹായിക്കാൻ സിപിഎം ശ്രമിച്ചത് നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
ബിജെപി – സിപിഎം അന്തർധാര മനസിലാക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം ലഭിച്ച താന്ന്യം, ചാഴൂർ, അന്തിക്കാട്, തളിക്കുളം, വലപ്പാട്, ആവിണിശ്ശേരി, മുല്ലശ്ശേരി, എളവള്ളി, പാറളം, വല്ലച്ചിറ, നാട്ടിക, നെന്മണിക്കര, പടിയൂർ തുടങ്ങിയ പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തെ പിന്തള്ളി സുരേഷ്ഗോപി ഒന്നാം സ്ഥാനത്ത് വന്നു. ഇടത് സ്ഥാനാർഥി സുനില്‍കുമാർ, മന്ത്രി കെ.രാജൻ, എംഎല്‍എമാരായ സി.സി.മുകുന്ദൻ, പി.ബാലചന്ദ്രൻ മുൻമന്ത്രി കെ.പി.രാജേന്ദ്രൻ എന്നിവരുടെ നാടായ അന്തിക്കാട് പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിനേക്കാള്‍ ലീഡ് ബിജെപിക്ക് ലഭിച്ചു. ഇത് അന്തർധാരയുടെ ഭാഗമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

















