ബിജെപി വിട്ട് രണ്ട് മാസം മുമ്ബ് സിപിഎമ്മില്‍ ചേർന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കണ്‍വെൻഷനിലായിരുന്നു തീരുമാനം. ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തലയടിച്ച് തകർത്ത കേസില്‍ പ്രതിയായ ഇയാള്‍ സിപിഎമ്മില്‍ ചേരുന്നതിന് മുമ്ബ് എസ്‌എഫ്‌ഐ പ്രവർത്തകരെ ഉള്‍പ്പെടെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ്. മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തില്‍ ശരണ്‍ സിപിഎമ്മില്‍ ചേർന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
കോന്നി ബ്ലോക്ക് കമ്മിറ്റിയില്‍ ഇയാളെ ഉള്‍പ്പെടുത്താനായിരുന്നു പാർട്ടി നേതൃത്വം ആദ്യം ആലോചിച്ചിരുന്നതെങ്കിലും എതിർപ്പ് ശക്തമായതോടെ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായി നിയമിച്ചെന്നാണ് പാർട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്‌ചയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ മുണ്ടുകോട്ടയ്‌ക്കല്‍ സ്വദേശി രാജേഷിനെ ബിയർ കുപ്പികൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ചു എന്ന് പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാല്‍, ഭീഷണിയെ തുടർന്ന് രാജേഷ് അന്ന് പരാതി നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീടാണ് പരാതി നല്‍കിയത്. ഇതിനെ തുടർന്നാണ് നിസാര വകുപ്പുകള്‍ ചുമത്തി ശരണിനെതിരെ കേസെടുത്തത്. കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രൻ ഉള്‍പ്പെടെ ക്രമിനല്‍ പശ്ചാത്തലം ഉള്ളവരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തന്നെ ഇയാള്‍ ആക്രമിച്ചത്. ഈ കേസ് നിലനില്‍ക്കെയാണ് ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി ഇയാളെ തിരഞ്ഞെടുത്തിരിക്കുന്നത്. .

















