ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ വലിയ വിവാദം സൃഷ്ടിച്ച് ലൈംഗിക ആരോപണം. പാർട്ടി പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തില്‍ തിരുപ്പതി ജില്ലയിലെ സത്യവേഡു എംഎല്‍എ കൊനെറ്റി ആദിമൂലത്തെ തെലുങ്കുദേശം പാർട്ടി (ടിഡിപി) സസ്പെൻഡ് ചെയ്തു. ഇര നേരത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തതായും റിപോർട്ടുണ്ട്.
വഴങ്ങിയില്ലെങ്കില്‍ വീട്ടുകാരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി തന്നോട് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ എംഎല്‍എ നിർബന്ധിച്ചതായി യുവതി വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. ജൂലായില്‍ തിരുപ്പതിയിലെ ഒരു ഹോട്ടലില്‍ വെച്ച് മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി ആദിമൂലം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഈ ആരോപണവുമായി ബന്ധപ്പെട്ട് ഒരു അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ എപ്പോള്‍ എവിടെ ചിത്രീകരിച്ചു എന്നതിനെക്കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍, ഈ വീഡിയോയിലുള്ള വ്യക്തി എംഎല്‍എ തന്നെയാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ആദിമൂലത്തിനെതിരായ ആരോപണങ്ങള്‍ പാർട്ടി ഗൗരവമായി കാണുന്നുവെന്നും മാധ്യമങ്ങളില്‍ വന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും പാർട്ടി സംസ്ഥാന പ്രസിഡൻ്റ് പല്ല ശ്രീനിവാസ റാവു പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ആദിമൂലം ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയും ഇത് തന്റെ പാർട്ടിയിലെ ചില നേതാക്കള്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് ആരോപിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യവേഡു മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ ആദിമൂലം, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി (വൈഎസ്‌ആർസിപി) വിട്ട് ജനുവരിയില്‍ ടിഡിപിയില്‍ ചേർന്നത്.

















