ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.
പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്ബോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.
ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ദുരന്തഭൂമിയില്‍ ചന്ദ്രബാബു നായിഡുവും പര്യടനം നടത്തുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്‍പ്പെടെ അവഗണിച്ച് വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചും എൻഡിആർഎഫ് ബോട്ടുകളില്‍ രക്ഷാപ്രവർത്തകർക്കൊപ്പവും അദ്ദേഹവും പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് സംഭവം.

















