എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നതായുള്ള സിപിഎം എംഎല്‍എ പി വി അന്‍വറിന്റെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കൊലപാതകം നടത്തിക്കുന്ന എഡിജിപി, അതിന് പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാലു പിടിക്കുന്ന എസ്പി, ഗുണ്ടാ സംഘം പോലും നാണിച്ചുപോകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് , സംരക്ഷണം കൊടുക്കുന്ന പാര്‍ട്ടി നേതൃത്വം… മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സിപിഎം എംഎല്‍എയില്‍ നിന്നുണ്ടായ ഗുരുതര ആരോപണങ്ങളാണിവ.

പ്രതിപക്ഷം കഴിഞ്ഞ കുറെനാളുകളായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന്. പി വി അന്‍വറിന്റെ ആരോപണത്തിലൂടെ ഇതെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് നടത്തിയത് ഒളിച്ചുവെയ്ക്കാന്‍ വേണ്ടി ഒരാളുടെ കൊലപാതകം നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോട് കൂടി അയാളുടെ കൊലപാതകം എഡിജിപി നടത്തുന്നു. സ്വര്‍ണക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ഒരു സിപിഎം എംഎല്‍എയാണ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എന്നാണ് സിപിഎമ്മിന്റെ എംഎല്‍എ പറയുന്നത്. ബിജെപിയെ സഹായിക്കുകയാണ് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി ചെയ്യുന്നത്. ബിജെപിയുമായി ഇപിക്ക് പുറമേ മുഖ്യമന്ത്രിയ്ക്കും ബന്ധമുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉപജാപക സംഘത്തില്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. തൃശൂരില്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്നും സതീശന്‍ ആരോപിച്ചു.’ആ പൂരം കലക്കി ബിജെപിയുടെ കൈയില്‍ കൊടുത്തു എന്ന് ഞങ്ങള്‍ അന്ന് ആരോപണം ഉന്നയിച്ചു. സിപിഎം എംഎല്‍എ തന്നെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുകയാണ്. തൃശൂര്‍ പൂരം കലക്കിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം അധഃപതിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ? സ്വര്‍ണക്കടത്ത് ,കൊലപാതകം, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ സിപിഎം എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാല്‍ മുഖ്യമന്ത്രിയാണ്. പണ്ട് പോകേണ്ടതാണ് മുഖ്യമന്ത്രിസ്ഥാനം. സ്വര്‍ണക്കടത്ത് ആരോപണം വന്നപ്പോള്‍.അന്ന് കേന്ദ്ര ഏജന്‍സികള്‍ സഹായിച്ച്‌ രക്ഷപ്പെട്ടതാണ്. മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. ആരോപണം നേരിടുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണം.പൊളിറ്റിക്കല്‍ സെക്രട്ടറിയെ പുറത്താക്കണം. മുഖ്യമന്ത്രി തന്നെ രാജിവെച്ച്‌ പോകണം. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തുന്നു എന്ന ആരോപണവും ഗൗരവതരമാണ്. ഈ വിഷയങ്ങളെല്ലാം സിബിഐ അന്വേഷിക്കണം. അന്‍വറിനെ നേതൃത്വത്തിന് ഭയമായിരിക്കണം. അതുകൊണ്ടായിരിക്കണം ഒന്നും പറയാത്തത്. ‘- വി ഡി സതീശന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക