പുരാവസ്തുക്കള്‍ മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോൻസൻ മാവുങ്കലിന്‍റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റ് പോലീസ്.ചേർത്തല പോലീസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകള്‍ക്കൊപ്പം ആഡംബര കാരവാനും പോലീസ് സ്റ്റേഷൻ വളപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള വാഹനവും ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷം ലേലം നടത്തിയെങ്കിലും രേഖകള്‍ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നത് വൈകിയത്. ഇന്ന് രാവിലെ മൂന്ന് വാഹനങ്ങള്‍ കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങള്‍ നാളെ കൊണ്ടുപോകും.
ചേർത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടിലെ മോൻസണ്‍(52)നെ പുരാവസ്തു വില്‍പ്പനക്കാരനാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാൻ ചേർത്തലയിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് മോൻസനെ പിടികൂടിയത്.
2017 ജൂണ്‍ മുതല്‍ 2020 നവംബർ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറുപേർ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീർ, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോൻ, തൃശൂർ വടക്കാഞ്ചേരി സ്വദേശി അനൂപ് വി. അഹമ്മദ് എന്നിവരാണ് പരാതിക്കാർ.





