അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷങ്ങളാണ് പ്രതികള്‍ ദിവസവും ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച്‌ കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ പ്രതികളില്‍ പലരും ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയും കാറുകളും വാങ്ങിയതായും തെളിഞ്ഞു. ഇവയില്‍ മിക്കതും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

കേസിലെ പ്രതികളിലൊരാളായ അവിനാശ് ശുക്ലയ്ക്ക് കുടിവെള്ളം വില്‍ക്കുന്ന ജോലിയായിരുന്നു ആദ്യം. ഇതിനുശേഷമാണ് അവിനാശ് ശുക്ല ഉള്‍പ്പെടെയുള്ളവർ മാസം 14000-15000 രൂപയ്ക്ക് രാമക്ഷേത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ക്ഷേത്രത്തിലെ സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന കേന്ദ്രത്തിലായിരുന്നു ജോലി. ഇവിടെ ജോലിചെയ്യുന്നതിനിടെ അവിനാശ് ശുക്ല ഉള്‍പ്പെടെയുള്ള പ്രതികള്‍ ദിവസവും 6-8 ലക്ഷം രൂപ വരെ മോഷ്ടിച്ച്‌ കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച്‌ അവിനാശ് ശുക്ല അയോധ്യയില്‍ പുതിയ വീട് പണിതു. ഒരു എസ്.യു.വി. കാറും സ്വന്തമാക്കി. ഇതെല്ലാം പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ മറ്റൊരുപ്രതിയായ ലവ്കുശ് മിശ്ര ബാനിപുർ മേഖലയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 25 ലക്ഷത്തോളം വിപണിവിലയുള്ള ഭൂമിയാണ് മാസം 15000 രൂപ ശമ്പളമുള്ള ഇയാള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വാങ്ങിയത്. സംഭാവനക്കൊള്ളയില്‍ അന്വേഷണം നടത്തുന്ന പ്രത്യേകസംഘം ഈ ഭൂമിയും കണ്ടെത്തി.

സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്തിടെ ബാങ്ക് ജീവനക്കാരെയും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. നേരത്തേ 16 മുതല്‍ 18 ലക്ഷം രൂപവരെയാണ് ഒരുദിവസം രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നതെന്നാണ് ബാങ്ക് ജീവനക്കാർ നല്‍കിയ മൊഴി. എന്നാല്‍, സംഭാവനക്കൊള്ള പുറത്തായതിന് പിന്നാലെ ട്രസ്റ്റ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയില്‍ ഗണ്യമായ വർധനവുണ്ടായി.

നിലവില്‍ ദിവസവും 24 മുതല്‍ 26 ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപിക്കുന്നതായാണ് കണക്ക്. ഇതോടെയാണ് പ്രതികള്‍ ദിവസവും എട്ടുലക്ഷം രൂപ വരെയെങ്കിലും കവർന്നിരുന്നതായി അന്വേഷണസംഘം നിഗമനത്തിലെത്തിയത്. മഹാകുംഭമേള സമയത്ത് ഇതിലും ഉയർന്നതുകയാണ് പ്രതികള്‍ അപഹരിച്ചിരുന്നതെന്നും അന്വേഷണസംഘം കരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക