ത്രാസിൽ തൂക്ക വ്യത്യാസം വരുത്തി ഉപഭോക്താക്കളെ തട്ടിക്കുന്ന സ്വർണ്ണ വ്യാപാര സ്ഥാപനത്തിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. പാലാ കൊട്ടാരമറ്റത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന AM Gold ഗോൾഡിനെതിരെയാണ് ലീഗൽ മെട്രോളജി കേസെടുത്തത്. ഇന്നലെ നടന്ന പരിശോധനയിൽ സ്ഥാപനത്തിലെ ത്രാസിൽ 180 മില്ലിഗ്രാം വ്യത്യാസമാണ് കണ്ടെത്തിയത്.
ലീഗൽ മെട്രോളജി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിലാണ് ഇന്നലെ സ്ഥാപനത്തിൽ പരിശോധന നടന്നത്. നിയമമനുസരിച്ച് ക്ലാസ് വിഭാഗത്തിലെ ത്രാസിൽ ഉണ്ടാകാവുന്ന പരമാവധി വ്യതിയാനം 20 മില്ലി ഗ്രാം ആണ്. എന്നാൽ ഇവിടെ കണ്ടെത്തിയ വ്യതിയാനം 180 മില്ലി ഗ്രാമിന്റെതാണ്. ഇത്തരം സ്ഥാപനങ്ങളിൽ സ്വർണ്ണം വിൽക്കുമ്പോൾ കള്ളത്തൂക്കം മൂലം വൻ തുകയുടെ നഷ്ടമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാകുക.
പാലായിൽ സ്വർണ വ്യാപാര സ്ഥാപനങ്ങൾ അടക്കം വിവിധയിടങ്ങളിൽ ഇന്നലെ ലീഗൽ മെട്രോളജി വകുപ്പിന്റെ വ്യാപക പരിശോധന നടന്നിരുന്നു. മറ്റൊരിടത്തും ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. സ്വർണ്ണവില കുതിച്ചു കയറുന്ന കാലത്ത് നിരവധി ആളുകൾ സ്വർണം വിറ്റ് പണം ആക്കുന്നുണ്ട്. ആകർഷകമായ വില വാഗ്ദാനം ചെയ്ത ശേഷം തൂക്കത്തിൽ തട്ടിപ്പ് നടത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
















