നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടി നിലപാടുകളെയും വീഴ്ചകളെയും കടുത്ത ഭാഷയില്‍ സ്വയം വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് വലിയ രാഷ്ട്രീയ തെറ്റായിപ്പോയെന്ന് റിപ്പോർട്ടില്‍ സ്വയംവിമർശനമുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായും, പൊതുവേ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ പാർട്ടിക്ക് കൂടുതല്‍ ജാഗ്രത വേണമായിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്.
കൂടാതെ, തെരഞ്ഞെടുപ്പ് കാലത്ത് നടന്ന അയ്യപ്പസംഗമ വേദിയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ആ പരിപാടിയുടെ രാഷ്ട്രീയ ശോഭ കെടുത്തിയെന്നും പാർട്ടി വിലയിരുത്തുന്നു. തോല്‍വിക്ക് പിന്നാലെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.തിരിച്ചടികള്‍ക്ക് കാരണമായ വീഴ്ചകള്‍ പരിഹരിക്കുന്നതിനുള്ള പ്രായോഗികമായ തിരുത്തല്‍ നടപടികള്‍ ഉടനടി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിന് മുന്നോടിയായി പാർട്ടിയുടെ എല്ലാ കീഴ്ഘടകങ്ങളിലും റിപ്പോർട്ടിന്മേല്‍ ഒരുകൂടി വിശദമായ ചർച്ചകള്‍ നടത്തും. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങള്‍ കൂടി ക്രോഡീകരിച്ച ശേഷമായിരിക്കും അന്തിമ തിരുത്തലുകളിലേക്ക് കടക്കുക.
ഈ പ്രായോഗിക തിരുത്തല്‍ നടപടികള്‍ പൂർണ്ണമായി നടപ്പിലാക്കാൻ മൂന്ന് മാസത്തെ സാവകാശമാണ് പാർട്ടി നേതൃത്വം നിശ്ചയിച്ചിട്ടുള്ളത്.തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടർന്ന് പാർട്ടിയില്‍ വൻ അഴിച്ചുപണികള്‍ക്കും തിരുത്തലുകള്‍ക്കും വഴിയൊരുങ്ങുമെന്ന തരത്തിലുള്ള ചർച്ചകള്‍ നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന മറ്റ് രാഷ്ട്രീയ പോരാട്ടങ്ങളും മുന്നില്‍ക്കണ്ട് അണികളെ സജീവമാക്കാനും ജനവിശ്വാസം വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ് സി.പി.എം ഇപ്പോള്‍ കടുത്ത സ്വയംവിമർശനങ്ങളിലേക്ക് കടന്നിരിക്കുന്നത്.

















